Health Dept. File Missing : ഫയലുകള്‍ കാണാതായ സംഭവം;നടന്നത് കോടികളുടെ അഴിമതി,സമഗ്ര അന്വേഷണം വേണമെന്ന് സതീശൻ

By Web TeamFirst Published Jan 8, 2022, 12:48 PM IST
Highlights

ഒരു ഉദ്യോഗസ്ഥനെ മറയാക്കി കൊള്ള നടത്തിയെന്നും സർക്കാർ അന്വേഷണം നടത്താൻ തയ്യാറാകാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും സതീശന്‍ ആരോപിച്ചു.

കൊച്ചി: ആരോഗ്യ വകുപ്പിലെ (Health Department) ഫയലുകള്‍ കാണാതായ (Files Missing) സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan). ആരോഗ്യ വകുപ്പിൽ നിന്നും 500 ലേറെ ഫയലുകള്‍ കാണാനില്ല. വിവരങ്ങൾ പുറത്തു വരാതിരിക്കാനാണ് ഫയൽ നശിപ്പിച്ചത്. ഒരു ഉദ്യോഗസ്ഥനെ മറയാക്കി കൊള്ള നടത്തിയെന്നും സർക്കാർ അന്വേഷണം നടത്താൻ തയ്യാറാകാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും സതീശന്‍ ആരോപിച്ചു. ആരാണ് ഉത്തരവാദി എന്ന് പുറത്തു വരണം. ഇതിന് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിന്റെ മറവിൽ കോടികളുടെ കൊള്ള നടന്നതിന്റെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശിഖണ്ഡി പരാമർശം നടത്തിയ വി മുരളീധരന്‍ ഏത് കാലത്താണ് ജീവിക്കുന്നതെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഈ കാലത്തിന് ചേർന്ന പ്രസ്താവനയല്ല അത്. ബിജെപി പുറത്ത് കെ റെയിലിനെ വിമർശിക്കുകയും അകത്ത് പിന്തുണക്കുകയും ചെയ്യുകയാണ്. മുരളീധരൻ പകൽ പിണറായിക്കെതിരെ പറയുകയും രാത്രി ഇടനിലക്കാരനാകുമെന്ന് സതീശന്‍ വിമര്‍ശിച്ചു. കെ റെയില്‍ കുറ്റി പറിക്കാന്‍ വരുന്നവര്‍ സ്വന്തം പല്ല് സൂക്ഷിക്കണമെന്ന എം വി ജയരാജൻ്റെ പ്രസ്താവനയ്ക്കും സതീശന്‍ മറുപടി നല്‍കി. ഭയപ്പെടുത്താൻ നോക്കേണ്ട. തലവെട്ടല്ലും പല്ല് കൊഴിക്കലും സിപിഎമ്മിന്‍റെ സ്ഥിരം പരിപാടിയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇതിന് നേതൃത്വം കൊടുക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

Also Read: കാണാതായതോ കളവ് പോയതോ; സുരക്ഷിതമായി സൂക്ഷിച്ച അഞ്ഞൂറിലധികം ഫയലുകള്‍ നഷ്ടപ്പെട്ടതെങ്ങനെ?

പി ടി തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ഇനി ആരെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ്സിൽ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് സജ്ജമാണ്. സ്ഥാനാര്‍ത്ഥി ചർച്ചകൾ തുടങ്ങിയിട്ടില്ല. സമൂഹ്യ മാധ്യമങ്ങൾ വഴി അനാവശ്യ പ്രസ്താവനകൾ നടത്തിയാൽ നടപടി എടുക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

click me!