
പത്തനംതിട്ട: സഹകരണ മേഖലയിലെ പ്രശ്നങ്ങളിൽ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഹകരണ മേഖല അതിജീവിക്കട്ടെ എന്നായിരുന്നു ഇതുവരെയുള്ള നിലപാട്. എന്നാൽ സി പി എം കള്ളവോട്ട് കൊണ്ട് സഹകരണ ബാങ്കുകൾ പിടിച്ചെടുക്കുകയാണ്. അങ്ങനെ കള്ളവോട്ട് കൊണ്ട് പിടിച്ചെടുത്ത ബാങ്കുകൾ നടത്തുന്നത് കാണട്ടെയെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.
തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് സതീശൻ നിലപാട് കടുപ്പിച്ചത്. പത്തനംതിട്ട ജില്ലയിൽ ഇരുപത്തിയൊന്നാമത്തെ ബാങ്ക് ആണ് സി പി എം ഇത്തരത്തിൽ കള്ളവോട്ടിലൂടെ പിടിച്ചെടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി ക്രിമിനൽ സംഘത്തെ സിപിഎം ജില്ലാ സെക്രട്ടറി വളർത്തിയെടുക്കുന്നു എന്നും പ്രതിപക്ഷ നേതാവ് പന്തളത്ത് അരോപിച്ചു.
അതിനിടെ പ്രതിപക്ഷ നേതാവിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതരായി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും കയ്യേറ്റ ശ്രമവും സ്ഥലത്തുണ്ടായി. കൈരളി ടിവി റിപ്പോർട്ടർക്ക് നേരെ നേരെയാണ് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റശ്രമം നടത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും പൊലീസും ഇടപെട്ടാണ് പിന്നീട് പ്രവർത്തകരുടെ പ്രതിഷേധം നിയന്ത്രിച്ചത്. തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന കൈരളി ടി വി റിപ്പോർട്ടറുടെ ചോദ്യത്തെ തുടർന്നായിരുന്നു പ്രതിഷേധം. പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രി പരിസരത്താണ് സംഭവം നടന്നത്.
കൈരളി ടി വി റിപ്പോർട്ടറോട് കയർക്കുകയും പ്രതിഷേധിക്കുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്ത പ്രവർത്തകരോട് താൻ നിൽക്കുമ്പോൾ ആണോ തോന്ന്യാസം കാണിക്കുന്നത് ചോദിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ചൂടാവുകയായിരുന്നു. പ്രതിപക്ഷ നേതാവ് കടുപ്പിച്ചതോടെ പ്രവർത്തകർ ശാന്തരാവുകയായിരുന്നു. ഇത്തരം തോന്ന്യാസങ്ങൾ പാടില്ലെന്ന താക്കീതും നൽകിയാണ് പ്രതിപക്ഷ നേതാവ് സ്ഥലത്ത് നിന്ന് മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam