
തിരുവനന്തപുരം: മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ട് ദിവസം മഴ പെയ്തപ്പോൾ തലസ്ഥാനമുൾപ്പെടെ വെള്ളക്കെട്ടിലായെന്ന് സതീശൻ പറഞ്ഞു. കേരളം വെള്ളത്തിലാണ്. ഇത്രയും കെടുകാര്യസ്ഥത നിറഞ്ഞ സർക്കാർ ഭരിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് മഴക്കാല പൂർവ്വ പ്രവർത്തനം നടന്നിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
'ഹെൽത്ത് ഡാറ്റ സർക്കാരിൻ്റെ കയ്യിലില്ല. സംസ്ഥാനത്ത് മരണം കൂടുകയാണ്. ഒരു ഓടപോലും വൃത്തിയാക്കിയിട്ടില്ല. ഒന്നും ചെയ്യാതിരിക്കുക എന്നതാണ് സർക്കാരിൻ്റെ മുഖമുദ്ര. എന്താണ് കേരളത്തിൽ നടക്കുന്നത്. കൈയ്ക്ക് പകരം കുട്ടിയുടെ നാവിനാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. സർക്കാർ എന്ത് നടപടിയാണ് എടുത്തത്. കത്രിക കുടുങ്ങിയ ഹർഷിനക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ലെന്നും എവിടെയാണ് ആരോഗ്യമന്ത്രിയെന്നും' വിഡി സതീശൻ ചോദിച്ചു. നവകേരള ബസല്ല മ്യൂസിയത്തിൽ വെക്കേണ്ടത്. ബസിൽ സഞ്ചരിച്ച ഈ പീസുകളെയാണ് മ്യൂസിയത്തിൽ വെക്കേണ്ടത്. സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാവ സംഘമാണ് പൊലീസിനെ ഭരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്ത് തുടർച്ചയായി പെയ്യുന്ന മഴയിൽ സ്മാർട്ട് സിറ്റി റോഡ് നിർമ്മാണം അവതാളത്തിലായിരിക്കുകയാണ്. റോഡ് പണിക്കായി കുഴിച്ച കുഴികളിലെല്ലാം വെള്ളം നിറഞ്ഞതോടെ ജോലികൾ വീണ്ടും ഇഴഞ്ഞു നീങ്ങുകയാണ്. പലയിടത്തും കുഴികളിലെ വെള്ളം വറ്റിക്കാൻ തന്നെ മണിക്കൂറുകളെടുക്കുന്നതോടെ ഗതാഗതവും തടസപ്പെടുന്നു. പലയിടത്തും നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.
മാർച്ച് 31, ഏപ്രിൽ 30 അങ്ങനെ പല തിയ്യതികൾ പറഞ്ഞെങ്കിലും പണി ഇപ്പോഴും ഇഴയുകയാണ്. നഗരത്തിലെ പ്രധാന റോഡുകളായ ആൽത്തറ - ചെന്തിട്ട റോഡ്, കിള്ളിപ്പാലം - അട്ടക്കുളങ്ങര, ജനറൽ ആശുപത്രി- വഞ്ചിയൂർ തൈവിള, സഹോദര സമാജം റോഡ് തുടങ്ങിയവ ഇപ്പോഴും കുഴിച്ചിട്ടിരിക്കുകയാണ്. എല്ലാ സ്ഥലത്തും ഒരു വശത്ത് കൂടി മാത്രമാണ് ഗതാഗതം. സ്റ്റാച്യു- ജനറൽ ആശുപത്രി റോഡ് അടക്കം തുറന്ന് കൊടുത്തെങ്കിലും പണികൾ തീരാത്തത് യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യമാണുള്ളത്.
https://www.youtube.com/watch?v=Ko18SgceYX8