
തിരുവനന്തപുരം: പാലക്കാട്ടെ സി പി എമ്മിലെ അസംതൃപ്തരും സിപിഐയിലെ ഒരു വിഭാഗവുമായി സഹകരിച്ചത് നേതൃത്വത്തിൻ്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭ തെരഞ്ഞെടുപ്പോടെ യു ഡി എഫ് വിപുലീകരിക്കും. ടീം യുഡിഎഫ് ഒറ്റക്കെട്ടാണ്. ലീഗിന് പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി എല്ലാം പരിഹരിക്കും. വെൽഫെയർ പാർട്ടി സഹകരിക്കാമെന്ന് പറഞ്ഞയിടങ്ങളിൽ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. സുന്നി സംഘടനകൾ പറയുന്നത് അവരുടെ അഭിപ്രായമെന്നും, അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാലക്കാട് നഗരസഭയിൽ വിസ്മയമുണ്ടാകും. ബി ജെ പിയെ താഴെയിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ വിഷയത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. രാഹുലിനെതിരെ നടപടിയെടുത്തതാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോയെന്നും നടപടി ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ശബരിമല വിഷയത്തിൽ പദ്മകുമാറിനെതിരെ എന്തുകൊണ്ട് പാർട്ടി നടപടിയെടുക്കുന്നില്ല ? സിപി എം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത് മൃദുസമീപനം സ്വീകരിക്കുന്നെന്തിനെന്നും നടപടിയെടുക്കാത്തത് സിപി എം നേതാക്കൾക്കെതിരെ മൊഴി നൽകുമെന്ന് പേടിച്ചിട്ടാണെന്നും വി ഡി സതീശന്റെ പ്രതികരണം. കേന്ദ്ര ഏജൻസി അന്വേഷിക്കാത്തതിനാൽ ബിരിയാണിച്ചെമ്പ് പോലെയാകില്ലെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.