
കൊച്ചി: കേരളത്തിലെ പൊതു സമൂഹം മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കൊപ്പമാണെന്ന് പി ജെ ജോസഫ് എംഎല്‍ എ പറഞ്ഞു. ഫ്ലാറ്റ് പൊളിക്കാനുള്ള തീരുമാനത്തിൽ നിന്ന് സുപ്രീം കോടതി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിയമിച്ച മൂന്നംഗ കമ്മിറ്റി മരടിലെ ഫ്ലാറ്റുടമകളെ കേള്‍ക്കാഞ്ഞത് തികഞ്ഞ അനാസ്ഥയാണ്. കമ്മിറ്റിയംഗങ്ങള്‍ക്കെതിരെ സർക്കാര്‍ കർശന നടപടി സ്വീകരിക്കണം എന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. മരടിലെ ഫ്ലാറ്റുടമകളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി ജെ ജോസഫ്.
മരടിലെ ഫ്ളാറ്റുകൾ ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കുമെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിനുശേഷം മാത്രമേ ഫ്ലാറ്റുടമകളെ ഒഴിപ്പിക്കൂ എന്നാണ് നഗരസഭ നിലപാടെടുത്തിരിക്കുന്നത്. അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളിൽ നിന്നൊഴിയില്ലെന്ന നിലപാടിലാണ് ഫ്ലാറ്റുടമകള്‍. നോട്ടീസ് നൽകിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനും ഫ്ലാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ഫ്ലാറ്റുകളിലെ 357 കുടുംബങ്ങളോടും അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു നഗരസഭയുടെ നിർദ്ദേശം. പത്താം തീയതിയാണ് ഇത് സംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നോട്ടീസ് കുടുംബങ്ങൾ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളിൽ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam