
തിരുവനന്തപുരം: പി സദാനന്ദൻ ആക്രമണ കേസിലെ പ്രതികളുടെ യാത്രയയപ്പ് വിവാദത്തില്‍ മുൻമന്ത്രി കെ കെ ശൈലജയെ പിന്തുണച്ച് പി ജയരാജൻ. സിപിഎം നേതാക്കൾ അതിൽ പങ്കെടുത്തതിൽ തെറ്റില്ല. സമയം കിട്ടാത്തത് കൊണ്ടാണ് താൻ പോകാത്തിരുന്നതെന്നും പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജയിലിൽ പോയി അവരെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി സദാനന്ദൻ വധശ്രമക്കേസിലെ പ്രതികളെ ജയിലിലേക്ക് യാത്ര അയക്കാൻ മുൻമന്ത്രി കെ കെ ശൈലജയും പോയത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ജയിലിലേക്ക് പോകുന്ന പ്രതികൾക്കായി പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് മുൻമന്ത്രി കെ കെ ശൈലജ പങ്കെടുത്തത്. രാജ്യസഭാംഗമായ സദാനന്ദന്റെ കാലുകൾ വെട്ടിയെറിഞ്ഞ കേസിൽ 30 വർഷങ്ങൾക്ക് ശേഷമാണ് പ്രതികൾ ജയിലിലേക്ക് പോയത്. തലശ്ശേരി കോടതിയിൽ നിന്ന് യാത്ര അയക്കാൻ ജയിൽ ഉപദേശക സമിതി അംഗം എംവി സരളയും പാർട്ടി നേതാക്കൾക്കൊപ്പം എത്തിയതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു.
1994 ജനുവരി 25ന് മട്ടന്നൂർ പെരിഞ്ചേരിയിൽ വച്ച് ആർഎസ്എസ് നേതാവും ഇപ്പോഴത്തെ രാജ്യസഭാംഗവുമായ സി സദാനന്ദന്റെ രണ്ട് കാലുകളും വെട്ടിയെടുത്ത കേസിലാണ് എട്ട് സിപിഎമ്മുകാരെ കോടതി നേരത്തെ ശിക്ഷിച്ചത്. മേൽക്കോടതികൾ അപ്പീലുകൾ പലതും തള്ളിയ സാഹചര്യത്തിലാണ് തലശ്ശേരി കോടതിയിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയത്. കോടതിക്ക് മുൻപിലും സിപിഎം പ്രവർത്തകർ പ്രതികൾക്ക് മുദ്രാവാക്യങ്ങളോടെ യാത്രയപ്പ് നൽകുകകയായിരുന്നു. കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എംവി സരളയും ലാൽസലാം പറയാനെത്തി. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കയറുമ്പോഴും സിപിഎം പ്രവർത്തകരുടെ മുദ്രാവാക്യം വിളിച്ചായിരുന്നു യാത്രയയപ്പ്.