
പാലക്കാട്: പാലക്കാട് മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. പെരുമാട്ടി 2 ലോക്കൽ സെക്രട്ടറി ഹരിദാസനാണ് അറസ്റ്റിലായത്. മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടങ്ങുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നു. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതി കീഴടങ്ങുകയായിരുന്നു. നേരത്തെ, കേസിൽ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ആരോപണമുയർത്തി ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ രംഗത്തെത്തിയിരുന്നു. മുഖ്യപ്രതി ഹരിദാസൻ ജില്ലാ സെക്രട്ടറിയുടെ സന്തത സഹചാരിയാണെന്ന് പ്രശാന്ത് ശിവൻ ആരോപിച്ചിരുന്നു. ജില്ലാ സെക്രട്ടറിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ജില്ലാ പ്രസിഡൻ്റിൻ്റെ ആരോപണം.
പാലക്കാട്ടെ ചിറ്റൂരിലെ സ്പിരിറ്റ് വേട്ടയിൽ മുഖ്യപ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി. പാലക്കാട് സിപിഎം പെരുമാട്ടിലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നവിധം പ്രവർത്തിച്ചതിനുമാണെന്ന് ചിറ്റൂർ ഏരിയ സെക്രട്ടറി പ്രതികരിച്ചു. തിങ്കളാഴ്ച വൈകീട്ടായിരുന്നു ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. മീനാക്ഷിപുരം സർക്കാർ പതിയിൽ കണ്ണയ്യന്റെ വീട്ടിൽ വെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. എൽസി സെക്രട്ടറി ഹരിദാസും, സഹായി ഉദയനും ചേർന്നാണ് സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയ്യന്റെ മൊഴി. സ്ഥിരമായി സ്പിരിറ്റ് എത്തിക്കാറുണ്ടെന്നും അറസ്സിലായ കണ്ണയ്യൻ പറഞ്ഞു. ഇതോടെയാണ് ഹരിദാസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ഹരിദാസന് സ്പിരിറ്റ് എത്തിച്ചുനൽകുന്ന തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരെയും പ്രതിചേർത്തു. സംഭവത്തിന് പിന്നാലെ ഹരിദാസൻ ഒളിവിലാണെന്നും പ്രതികൾക്കായി അന്വേഷണം ഊർജിതമെന്നും മീനാക്ഷിപുരം പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam