
പാലക്കാട്: പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി കൊടി കെട്ടിയെന്ന് ആരോപണം. കൊടി പൊലീസെത്തി അഴിച്ചുമാറ്റി. ബിജെപിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരെത്തി.
നഗരസഭയിൽ സ്ഥിരം കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഇതിനിടെയാണ് നഗരസഭ വളപ്പിനുള്ളിലെ ഗാന്ധിപ്രതിമയിൽ ബിജെപി കൊടി പുതപ്പിച്ചിരിക്കുന്നെന്ന വിവരം പുറത്തു വന്നത്. ഇതേത്തുടർന്ന് കോൺഗ്രസ് കൗൺസിലർമാർ സ്ഥലത്തെത്തി പ്രതിഷേധസൂചകമായി മുദ്രാവാക്യം വിളിച്ചു. പൊലീസ് ഉടൻ തന്നെയെത്തി കൊടി അഴിച്ചുമാറ്റി.
ബിജെപി പ്രവർത്തകർ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിമയിൽ കൊടി പുതപ്പിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പൊലീസിൽ പരാതി നൽകുമെന്നും കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ബിജെപി ആരോപണം നിഷേധിച്ചു. കൊടി പുതപ്പിച്ചതാരാണെന്ന് കണ്ടെത്താൻ ബിജെപിയും നഗരസഭ അധികൃതരും രേഖാമൂലം പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതിഷേധത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിച്ചു. തുടർന്ന് മുദ്രാവാക്യം വിളിയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടൻ ഫ്ലക്സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് വീണ്ടുമൊരു വിവാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam