തിരുവാഭരണ ഘോഷയാത്ര നാളെ, കർശന നിയന്ത്രണം, ഭക്തർക്ക് ദർശനത്തിന് അവസരമില്ല

By Web TeamFirst Published Jan 11, 2021, 1:50 PM IST
Highlights

ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര നാളെ. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ കർശന നിയന്ത്രണങ്ങളാണുള്ളത്.  

പത്തനംതിട്ട: രാജപ്രതിനിധിയും ആരവങ്ങളുമില്ലാതെ സന്നിധാനത്തേക്ക് നാളെ തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. ശരണം വിളികളുമായി ആയിരക്കണക്കിന് ഭക്തർ അണിനിരക്കുന്ന പതിവ് കാഴ്ചയും ഇത്തവണയില്ല. പൊലീസുകാർ അടക്കം ഘോഷയാത്രയെ അനുഗമിക്കാനാവുക പരമാവധി 130 പേർക്ക്. 

എല്ലാവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണ പേടകങ്ങൾ പതിനൊന്നേ മുക്കാലിന് മാത്രമേ വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിക്കൂ. ഉച്ചയ്ക്ക് ഒരു മണിക്ക് ഘോഷയാത്ര പുറപ്പെടും. നേരത്തേ നിശ്ചയിച്ച ഇടങ്ങളിൽ തിരുവാഭരണ പേടകം ഇറക്കുമെങ്കിലും ഭക്തർക്ക് ദർശനത്തിനുള്ള അവസരമില്ല. 

നെയ് തേങ്ങകളും സ്വീകരിക്കില്ല. ആദ്യ ദിനം അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിവസം ളാഹ വനം വകുപ്പ് സത്രത്തിലുമാകും സംഘം തങ്ങുക. 14 ന് വൈകുന്നേരത്തോടെ ശബരിമലയിൽ എത്തും. പൊലീസിനെ കൂടാതെ അഗ്നിശമന സേന,വനം വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഘോഷയാത്രയ്ക്കൊപ്പം ഉണ്ടാകും.

click me!