പാലത്തായി പീഡനക്കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയിൽ

By Web TeamFirst Published Jul 23, 2020, 5:06 PM IST
Highlights

കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പൊലീസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്. പോക്സോ വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തിൽ തലശ്ശേരി പോക്സോ കോടതിക്ക്  ജാമ്യഹർജി പരിഗണിക്കാനാകില്ല. 

കണ്ണൂർ: പാലത്തായിയിൽ നാലാംക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പൊലീസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്. പോക്സോ വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തിൽ തലശ്ശേരി പോക്സോ കോടതിക്ക്  ജാമ്യഹർജി പരിഗണിക്കാനാകില്ല.

ഇരയെ കേൾക്കാതെ ജാമ്യം അനുവദിച്ച നടപടി നിയമ വിരുദ്ധമാണെന്നും കുട്ടിയുടെ മാതാവ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നും ജാമ്യം റദ്ദ് ചെയ്ത് വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വകരിക്കണമെന്നും ഹർജിയിൽ മാതാവ് ആവശ്യപ്പെടുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കും. 

കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിജെപി നേതാവായ അധ്യാപകൻ കുനിയിൽ പത്മരാജന് ജാമ്യം ലഭിച്ചതിന് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് അടക്കം രംഗത്തെത്തി. പിന്നാലെ പ്രതിക്ക് ജാമ്യം  കിട്ടിയത് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. 

click me!