
ദില്ലി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞതിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍. ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ അതോറിറ്റി അപ്പീല്‍ നല്‍കി.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. ടോള്‍പിരിവ് തടഞ്ഞ് ബുധനാഴ്ചയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പീല്‍ സാധ്യത മുന്നില്‍ക്കണ്ട് ഹൈക്കോടതിയിലെ ഹർജിക്കാരൻ ഷാജി കോടകണ്ടത്ത് നേരത്തെ തടസ ഹര്‍ജിയും നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും അപ്പീൽ നൽകിയാൽ തന്‍റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുത് എന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ മുഹമ്മദ് സാദിഖ് മുഖാന്തരമാണ് ഷാജി കോടൻകണ്ടത്ത് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു. നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾപിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. മൂന്നാഴ്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കാം എന്നാണ് എൻഎച്ച്എഐ അറിയിച്ചിരുന്നത്.