പന്തീരാങ്കാവ് യുഎപിഎ കേസിൽ പിണറായി; കേസ് എൻഐഎ ഏറ്റെടുത്തത് സര്‍ക്കാര്‍ പരിശോധിക്കും മുമ്പ്

By Web TeamFirst Published Feb 4, 2020, 10:17 AM IST
Highlights

തെറ്റിനെ തെറ്റായി കാണണം, ഏത് മക്കൾ ജയിലിലായാലും അച്ഛനമ്മമാര്‍ക്ക് ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് പിണറായി വിജയൻ. ആരെ കേസിൽ പെടുത്തണം ആരെ ഒക്കെ ഒഴിവാക്കണം എന്നു ഈ സർക്കാർ തീരുമാനിക്കാറില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ പരിശോധിക്കും മുമ്പാണ് പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യങ്ങളെല്ലാം അലന്റെയും താഹയുടേയും കുടംബത്തെ അറിയിച്ചിരുന്നു എന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ കേസ് പരിശോധിക്കും മുമ്പെയാണ് കേസ് എൻഐഎ ഏറ്റെടുത്തത്, ഏത് മക്കൾ ജയിലിലായാലും അച്ഛനമ്മമാര്‍ക്ക് ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് പിണറായി വിജയൻ പറഞ്ഞു. അഞ്ച് വര്‍ഷമായി അലനും താഹയും പൊലീസ് നിരീക്ഷണത്തിലായിരുന്നു. അക്കാര്യം ഒന്നും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്കും  എംകെ മുനീറിനും അറിയില്ലേ എന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു. 

പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎ അന്വേഷണം നിര്‍ദ്ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. കേന്ദ്രം സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നു. അല്ലാതെ സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം അല്ല. സമാന വിഷയത്തിൽ നേരത്തെ വിശദീകരണം നിയമസഭയിൽ നൽകിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . അലനും താഹക്കും ഒപ്പം ഉണ്ടായിരുന്ന ഉസ്മാൻ നേരത്തെ യുഎപിഎ കേസിലെ പ്രതിയാണ്. ചിദംബരം ആഭ്യന്തര മന്ത്രി ആയിരിക്കെ കൊണ്ടു വന്ന എൻഐഎ നിയമപ്രകാരം ആണ് സംസ്ഥാനം അറിയാതെ കേന്ദ്രം കേസ് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു.

പന്തീരാങ്കാവ് യുഎപിഎ കേസിൽ റിമാന്‍റിൽ കഴിയുന്ന അലനും താഹയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്താകാൻ കാരണം ഹാജര്‍ കുറവാണെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . കേസ് സംബന്ധിച്ച് എല്ലാ കാര്യങ്ങളും നേരത്തെ വിശദമാക്കിയതിനാൽ കൂടുതൽ ഒന്നും പറയാനില്ലെന്നും നിയമസഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയ ചര്‍ച്ചക്ക് പ്രസക്തയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

ആരെ കേസിൽ പെടുത്തണം ആരെ ഒക്കെ ഒഴിവാക്കണം എന്നു ഈ സർക്കാർ തീരുമാനിക്കാറില്ല. കത്തും കൊണ്ട് അമിത്ഷായുടെ മുന്നിൽ പോകണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്നും ക്രുദ്ധനായി പിണറായി ചോദിച്ചു. യുഡിഎഫിന്‍റെ കാലത്ത് 123 യുഎപിഎ കേസുകൾ എടുത്തിട്ടുണ്ട്,  അന്ന് എൻഐഎ ഏറ്റെടുത്തത് 9 കേസുകളാണ്. അമിത്ഷായുടെ മുന്നിൽ കത്തും കൊണ്ട് പോകണമെന്ന് ഇപ്പോൾ പറയുന്നവര്‍ അന്ന് ഏതെങ്കിലും കേസിന് വേണ്ടി കേന്ദ്രത്തെ സമീപിച്ചിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 

നിയമവിദ്യാര്‍ത്ഥിയായ അലൻ ഷുഹൈബും മാധ്യമ വിദ്യാര്‍ത്ഥിയായ താഹ ഫസലും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റിലാകുന്നത്. പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി.കേസ് എൻഐഎക്ക് കൈമാറുകയും ചെയ്തു.  ഇവര്‍ ചെയ്ത കുറ്റം എന്തെന്നോ ഇവര്‍ക്കെതിരായ തെളിവുകളോ എന്തെന്ന് ഇത് വരെയും ആരും വ്യക്തമാക്കിയിട്ടില്ല. രണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും ആണ് അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആവശ്യപ്പെട്ടത്. 

തുടര്‍ന്ന് വായിക്കാം: നിയമസഭയില്‍ സംസാരിക്കുന്നത് മോദിയോ അതോ പിണറായിയോ ? അതോ ഞാന്‍ പാര്‍ലമെന്‍റില്‍ ആണോ ? പരിഹാസവുമായി ചെന...

നാല് മാസവും രണ്ട് ദിവസവും ആയി അലനും താഹയും ജയിലിൽ കഴിയുകയാണ്. തെളിവുണ്ടോ എന്ന് പോലും പൊലീസിന് വ്യക്തതയില്ലെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എംകെ മുനീര്‍ ആരോപിച്ചു. ഇരുവരുടേയും കയ്യിലുണ്ടായിരുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയാണ്. പി മോഹനൻ അടക്കം നിരവധി പേർ കേസിനെ തള്ളി പറഞ്ഞു. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നതാണോ മുഖ്യമന്ത്രി പറയുന്നതാണോ ശരിയെന്നും എംകെ മുനീര്‍ ചോദിച്ചു. 

click me!