
കൊച്ചി:ഫോർട്ട് കൊച്ചിയിൽ വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാനുള്ള അനുമതി നിഷേധിച്ച സബ് കലക്ടർ ഉത്തരവ് പുനപരിശോധിക്കണമെന്ന് നാട്ടുകാർ. പരേഡ് ഗ്രൗണ്ടിനേക്കാൾ വലുപ്പമുള്ള വെളി മൈതാനത്തും പാപ്പാഞ്ഞിയെ കത്തിച്ചാൽ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് വാദം.എന്നാൽ, സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ അനുമതി നൽകാനാകില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണറും,കെ ജെ മാക്സി എംഎൽഎ യും പ്രതികരിച്ചു.
കൊച്ചിയിലെങ്ങും ആഭ്യന്തര വിദേശ സഞ്ചാരികളാണിപ്പോള്‍.ഫോർട്ട് കൊച്ചിയിലേക്കും ജനം ഒഴുകി തുടങ്ങി.പാപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചിൻ കാർണിവലിന്‍റെ നേതൃത്വത്തിൽ പരേഡ് ഗ്രൗണ്ടും തയ്യാറായിട്ടുണ്ട്.പ്രാദേശിക കൂട്ടായ്മയിൽ വെളി മൈതാനത്തും പാപ്പാഞ്ഞി ഒരുങ്ങിയെങ്കിലും പരേഡ് ഗ്രൗണ്ടിൽ മാത്രം പാപ്പാഞ്ഞിയെ കത്തിച്ചുള്ള ആഘോഷം മതിയെന്ന് ആർഡിഒ പറഞ്ഞതോടെയാണ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചത്.
പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്ന് വാർഡ് കൗൺസിലർ ബെനഡിക്ട് പറഞ്ഞു.ആർഡിഒ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല. എല്ലാ സർക്കാർ അനുമതിയും നേടിയാണ് ഒരുക്കങ്ങൾ നടത്തിയതെന്ന് വാർഡ് കൗൺസിലർ ബനഡിക്റ്റ് വ്യക്തമാക്കി. നാട്ടുകാരുടെ ഭാഗം കേൾക്കാതെ ആണ് ഉത്തരവ് എന്നും കൗൺസിലർ പറഞ്ഞു. കൂടുതൽ സ്ഥലങ്ങളിൽ അനുമതി നൽകി തിരക്ക് നിയന്ത്രിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവും പ്രതികരിച്ചു.
എന്നാല്‍, വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കില്ലെന്ന് കെ ജെ മാക്സി എംഎല്‍എ പറഞ്ഞു. പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതിനാലാണ് കത്തിക്കാൻ അനുമതി നിഷേധിച്ചതെന്നും എംഎല്‍എ പറഞ്ഞു. സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇത് അനുവദക്കാൻ ആകില്ലെന്ന് കൊച്ചി പൊലീസും എംഎൽഎ യും നിലപാട് സ്വീകരിച്ചതോടെ തുടര്‍നടപടികള്‍ എന്താകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
കൂടുതൽ ഇടങ്ങളിൽ പപ്പാഞ്ഞിയെ കത്തിച്ചാൽ സുരക്ഷ പ്രശ്നമുണ്ടാകുമെന്നും അതിനാലാണ് വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കാത്തതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ പറഞ്ഞു. പുതുവത്സരാഘോഷത്തിന്‍റെ ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിസിപി,13 ഡിവൈഎസ്പിമാര്‍ എന്നിവരുടെ മേൽനോട്ടത്തിൽ ഫോർട്ട്കൊച്ചിയിൽ സുരക്ഷയൊരുക്കും.1000 പൊലീസുകാർ ഫോർട്ട്കൊച്ചിയിൽ മാത്രമുണ്ടാകും.നഗരത്തിൽ ആകെ 2000 ഓളം പൊലീസുകാർ സുരക്ഷയൊരുക്കും.ഉൾക്കൊള്ളാവുന്നതിലും അധികം ആളുകൾ എത്തിയതാണ് കഴിഞ്ഞ തവണ പ്രശ്നമായത്. വൈകിട്ട് 4 മണിയോടെ ഫോർട്ടുകൊച്ചിയിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിക്കും.ഉൾക്കൊള്ളാവുന്നതിലും അധികം ആളുകൾ എത്തിയാൽ കടത്തിവിടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam