
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി പേവിഷബാധതയെ തുടർന്ന് മരിച്ച വീട്ടമ്മയുടെ കുടുംബം. പ്രാഥമിക ശുശ്രൂഷ നൽകുന്നതിലും മുറിവുകളിൽ ക്യത്യമായി ഇമ്യൂണോഗ്ലോബുലിൻ കുത്തിവെയ്ക്കുന്നതിലും വീഴ്ച വന്നുവെന്നാണ് പരാതി. ശക്തമായ നിയമനടപടിക്ക് ഒരുങ്ങുകയാണ് മരിച്ച മണ്ണാറമല സ്വദേശി കൃഷ്ണമ്മ മോഹന്‍റെ കുടുംബം. സെപ്റ്റംബർ നാലിന് ഉത്രാടദിനത്തിലാണ് 57 കാരി കൃഷ്ണമ്മയ്ക്ക് തെരുവനായയുടെ കടിയേൽക്കുന്നത്. നായയെ തടയാൻ ശ്രമിക്കുന്നതിനിടെ റോഡിൽ വീണുപോയ കൃഷ്ണമ്മയുടെ മുഖത്തും കൈകളിലും ഉൾപ്പെടെ ആറ് ഇടിത്ത് നായ കടിച്ചു. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവ് കൃത്യമായി കഴുകുക പോലും ചെയ്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
സെപ്റ്റംബർ നാലാം തീയതി തന്നെ പത്തനംതിട്ടയിൽ നിന്നും കോട്ടയം മെഡി. കേളേജിലേക്ക് റഫർ ചെയ്തു. അവിടെ നടത്തിയ പരിശോധനയിൽ ദേഹത്തെ ആറ് മുറികളിലും ഇമ്യൂണോഗ്ലോബുലിൻ കുത്തിവെയ്പ്പ് എടുത്തിട്ടില്ലെന്ന് വ്യക്തമായതായി ബന്ധുക്കൾ പറയുന്നു. കോട്ടയത്തെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ കൃഷ്ണമ്മയ്ക്ക് ഇക്കഴിഞ്ഞ 26-ാം തീയതി കടുത്ത പനിയും ആരോഗ്യപ്രശ്നങ്ങളും നേരിട്ടു. വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച മരിക്കുകയായിരുന്നു. ചികിത്സാ പിഴവിൽ ആരോഗ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം.