
നൂറനാട്: രൂപമാറ്റം വരുത്തിയ കാറുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെ സൈലൻസറിൽനിന്ന് തീയുയർന്ന് വഴിയാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി 21കാരനായ ശബരീനാഥിനെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. താമരക്കുളം സ്വദേശി 53കാരനായ അനിൽകുമാറിനാണ് കാലിന് ഗുരുതരമായി പൊള്ളലേറ്റത്.
ആനയടി പൂരത്തോടനുബന്ധിച്ച് ആനകൾക്ക് നൽകിയ വരവേൽപ്പ് കാണാൻ താമരക്കുളം നെടിയാണിക്കൽ ക്ഷേത്രപരിസരത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ ശബരീനാഥ് കാർ അപകടകരമായ രീതിയിൽ ഓടിക്കുകയും സൈലൻസറിൽ നിന്ന് വലിയ ശബ്ദത്തോടെ തീയും പുകയും പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനിടയിലാണ് സമീപത്ത് നിന്നിരുന്ന അനിൽകുമാറിന്റെ കാലിലേക്ക് തീ പടർന്നത്. ഇയാൾ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.
കുന്നത്തൂർ പോരുവഴി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കാർ നിയമവിരുദ്ധമായി അൾട്ടറേഷൻ വരുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവം നടന്ന ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രതിയെ പിടികൂടുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീജിത്ത് ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനും പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തിയതിനും പ്രതിക്കെതിരെ കർശന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam