
എറണാകുളം: എറണാകുളം ചോറ്റാനിക്കരയില്‍ (Chottanikkara) കെ റെയില്‍ (K Rail) സര്‍വ്വേക്ക് എതിരെ വീണ്ടും പ്രതിഷേധം. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് എത്തിയിട്ടുള്ളത്. ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കെ റെയിൽ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വലിയ സംഘര്‍ഷമുണ്ടായതോടെ കല്ല് സ്ഥാപിക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്ന് വ്യക്തമാക്കിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചത്. ഇരുനൂറോളം പേരാണ് സ്ഥലത്ത് സംഘടിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കെ റെയില്‍ വിരുദ്ധ പ്രതിഷേധം ശക്തമാവുമ്പോള്‍ മാമലയില്‍ സ്ഥലം വിട്ടുനല്‍കാന്‍ മുന്നോട്ട് വന്ന് യുവാവും കുടുംബവും. ആകെയുള്ള സമ്പാദ്യമായ 23 സെന്‍റെ സ്ഥലവും രണ്ട് വീടുമാണ് കെ റെയിലിനായി മാമല മുരിയമംഗലം മോളത്ത് വീട്ടില്‍ സജിലും പിതാവ് ശിവനും വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. കേരളം പിന്നോട്ടല്ല മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് സജിലിനും കുടുംബത്തിനുമുള്ളത്. തീരുമാനത്തിന് അമ്മയുടേയും ഭാര്യുടേയും പൂര്‍ണ പിന്തുണയാണുള്ളത്.
ജനിച്ച് വളര്‍ന്ന വീടും സ്ഥലവുമാണ്. വിട്ടുനല്‌കാന്‍ വിഷമമുണ്ട്. എന്നാല്‍ നാടിന് ഗുണമുള്ള പദ്ധതിയല്ലേയെന്നാണ് സജില്‍ ചോദിക്കുന്നത്. ദേശീയപാത വികസനം പല വെല്ലുവിളികളും അതിജീവിച്ചാണ് പ്രാവര്‍ത്തികമായത്. അതുപോലെ കെ റെയിലും സാധ്യമാകുമെന്നും സജില്‍ പറയുന്നു. നഷ്ടപരിഹാര പാക്കേജിനേക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ പ്രതിഷേധിക്കേണ്ട കാര്യമില്ലെനും സജില്‍ പ്രതികരിക്കുന്നു. ഏതാനു അയല്‍വാസികളും ഇവരുടെ നിലപാടിനോട് ചേര്‍ന്ന് സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ജനകീയ പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട് ഇന്നും ഇന്നും സിൽവർ ലൈൻ അതിരടയാള കല്ലിടൽ ഉണ്ടാകില്ല. കല്ലായി പ്രദേശത്തെ നടപടികളാണ് പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞദിവസം താൽക്കാലികമായി അവസാനിപ്പിച്ചത്. വിവരശേഖരണവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആണ് നടക്കുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കെ റയലിന് എതിരെ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി 11 അംഗ കരുതൽ പടയും കൺട്രോൾ റൂമും ഡിസിസി രൂപീകരിച്ചു. ബിജെപിയുടെ പ്രതിഷേധ പദയാത്ര ജില്ലയിൽ തുടരുകയാണ്.
കോട്ടയം ജില്ലയിൽ കെ റെയിൽ കല്ലിടൽ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇന്ന് വാകത്താനം മേഖലയിൽ കല്ലിടാനാണ് ഉദ്യോഗസ്ഥരുടെ നീക്കമെന്നാണ് സൂചന. ശക്തമായ സമരവുമായി രംഗത്തുണ്ടാകുമെന്നാണ് സമര സമിതി അറിയിച്ചിട്ടുള്ളത്. ഇന്നലെ ചേർന്ന യുഡിഎഫ് നേതൃയോഗവും സമരം കൂടുതൽ പ്രവർത്തകരെ അണിനിരത്തി ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കല്ലിടൽ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും കൂടുകയാണ്.
നട്ടാശ്ശേരി കുഴിയാലപ്പടിയിൽ കഴിഞ്ഞ രണ്ട് ദിവസമായി കല്ലിടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരുടെ പ്രതിരോധത്തിൽ പിൻവാങ്ങേണ്ടി വന്നിരുന്നു. കൂടുതൽ പൊലീസിനെ വിന്യസിച്ച് നടപടി പൂർത്തിയാക്കാനാണ് നീക്കമെന്നാണ് സൂചന. സില്‍വര്‍ലൈന്‍ പ്രതിഷേധം കനക്കുമ്പോള്‍ സമരത്തേയും സമരക്കാരെയും നേരിടാനുറച്ച് സര്‍ക്കാരും സിപിഎമ്മും. ജനങ്ങളും പ്രതിപക്ഷവും തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ അതേ നാണയത്തില്‍ നേരിടുമെന്ന് സൂചനയാണ് മുഖ്യമന്ത്രിയുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും നല്‍കുന്നത്.