
കോഴിക്കോട്: സ്ട്രോങ്ങ് റൂം തുറക്കൽ വിവാദത്തിൽ കൊയിലാണ്ടി, പേരാമ്പ്ര ആർ ഒമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീൺകുമാർ. ഇതുസംബന്ധിച്ച് യു ഡി എഫ് നാളെ ഹൈകോടതിയെ സമീപിക്കും. ഈ ആവശ്യം ഉന്നയിച്ച് ഇലക്ഷൻ കമ്മീഷനെ നേരിട്ട് കാണുമെന്നും പ്രവീൺകുമാർ പറഞ്ഞു. ഗുരുതര അനാസ്ഥ ജില്ലാ കളക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായി. കളക്ടറുടെ നടപടികളിൽ ദുരൂഹതയുണ്ടെന്നും പ്രവീൺകുമാർ ആരോപിച്ചു. അനധികൃത ഇടപെടലുകളിൽ കളക്ടർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ട്. സ്ട്രോങ്ങ് റൂമിന് സമീപം മെറ്റീരിയൽ റൂം സ്ഥാപിക്കാൻ ആരാണ് അനുമതി നൽകിയതെന്നും പ്രവീൺകുമാർ ചോദിച്ചു. സ്ട്രോങ്ങ് റൂം തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് കിട്ടിയിട്ടും പേരാമ്പ്ര സ്ഥാനാർഥി
ഫാത്തിമ തെഹലിയ നേതൃത്വത്തെ അറിയിച്ചോ, ഇല്ലയോ എന്നതല്ല പ്രധാനപ്പെട്ട വിഷയം, മെറ്റീരിയൽ റൂം തുറന്നതാണ് ഞങ്ങൾ ഉന്നയിക്കുന്ന ഗൗരവമുള്ള കാര്യമെന്നും പ്രവീൺകുമാർ പറഞ്ഞു. മെറ്റീരിയൽ റൂം തുറക്കാൻ പോകുന്നു എന്ന അറിയിപ്പ് ഫാത്തിമ തഹലിയ ഞങ്ങളെ അറിയിച്ചിരുന്നു. പേരാമ്പ്ര, കൊയിലാണ്ടി ആർ ഒമാർ സി പി എം പശ്ചാത്തലമുള്ളവരാണ്. പ്രശ്നത്തിൽ എൻ ഡി എ പ്രതികരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീൺകുമാർ പറഞ്ഞു.
സംഭവത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർക്കെതിരെ യുഡിഎഫ്. നാളെ കോടതിയെ സമീപിക്കും. വീഴ്ച വ്യക്തമായിട്ടും റിട്ടേണിംഗ് ഓഫീസർക്കെതിരെ കളക്ടർ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം. എന്നാൽ, തുറന്നത് റിസർവ് റൂം അല്ലെന്ന വാദവുമായി റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തിയിരുന്നു. മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകി. പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയൽ റൂം തുറന്നതെന്നും എല്ലാ സ്ഥാനാർത്ഥികളെയും അറിയിക്കാത്തത് മാത്രമാണ് ഉണ്ടായ പിഴവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സാധാരണയായി മെറ്റീരിയൽ റൂം സ്‌ട്രോങ് റൂമിന് സമീപം വെക്കാറില്ലെന്നും അതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും കളക്ടർ ചൂണ്ടിക്കാട്ടി. മെറ്റീരിയൽ റൂമിനെ ‘സ്‌ട്രോങ് റൂം’ എന്ന് പേര് വെച്ചതും തെറ്റിദ്ദാരണ ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam