കോടികൾ കോഴവാങ്ങി ബാറുകളുടെ ലൈസൻസ് നീട്ടിക്കൊടുത്തു, പിണറായിയുടെ തൊലിക്കട്ടി അപാരമെന്നും പരിഹാസം; സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്നും കെസി വേണുഗോപാല്‍

Published : Mar 25, 2026, 08:20 PM IST
kc venugopal

Synopsis

കോടികൾ കോഴ വാങ്ങി പിണറായി സർക്കാർ ബാറുകളുടെ ലൈസൻസ് നീട്ടിക്കൊടുത്തുവെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവാദം, കർഷക പെൻഷൻ നിഷേധം, വിലക്കയറ്റം എന്നിവയിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോടികള്‍ മറിക്കുന്ന സി പി എം അതിനു വേണ്ടി ബാര്‍ മുതലാളിമാരില്‍ നിന്നു കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് സംസ്ഥാനത്തെ ബാറുകളുടെ ലൈസന്‍സ് നീട്ടിക്കൊടുത്തതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കേന്ദ്ര ടൂറിസം വകുപ്പിന്റെ പരിശോധനയും ക്ലാസിഫിക്കേഷനും പൂര്‍ത്തിയാകുന്നതിനു മുന്‍പാണ് സംസ്ഥാന സര്‍ക്കാര്‍ അതീവരഹസ്യമായി ബാറുകളുടെ ലൈസന്‍സ് പുതുക്കിക്കൊടുത്തത്.രണ്ടു വര്‍ഷമായി ക്ലാസിഫിക്കേഷന്‍ നടത്താത്ത ബാറുകള്‍ വരെ അതിലുണ്ട്. മാത്രമല്ല, ക്ലാസിഫിക്കേഷന്‍ അനുവദിക്കാനാവില്ലെന്നും ലൈസന്‍സ് പുതുക്കിക്കൊടുക്കരുതെന്നും എക്സൈസ് കമ്മീഷണര്‍ നിര്‍ദേശിച്ച ഇരുനൂറോളം ബാറുകള്‍ക്കു പോലും അതീവരഹസ്യമായി കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്. ബാറുകളുടെ പ്രവര്‍ത്തനസമയം ദിവസം രണ്ടു മണിക്കൂര്‍ വര്‍ധിപ്പിച്ച് അനുമതി നല്‍കിയ അതേ ദിവസം തന്നെയാണ് ബാറുകളുടെ ലൈസന്‍സ് നീട്ടിക്കൊടുത്തതും. കോടിക്കണക്കിന് രൂപയുടെ കൊടിയ അഴിമതി ഇതിന് പിന്നിലുണ്ടെന്നു വ്യക്തമാണ്. ഇത്രയും അഴിമതി നടത്തിയിട്ടും അഴിമതിക്കെതിരെ പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തൊലിക്കട്ടി അപാരം തന്നെ. മദ്യവര്‍ജനമാണ് നയം എന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ പുതുതായി 377 ബാറുകള്‍ക്കാണ് അനുമതി നല്‍കിയതെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചതിൽ വിമർശനം

നിയമസഭാ തിരഞ്ഞെുപ്പിനുള്ള നാമനിര്‍ദേശപത്രികയില്‍ സ്വത്തുവിവരം മറച്ചു വച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വ്യക്തമായ ചട്ടലംഘനമാണ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയിരിക്കുന്നത്. അതിനെതിരെ മറ്റു നിയമനടപടികളും യു ഡി എഫ് സ്വീകരിക്കും. ഒരു രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്നത് ലജ്ജാകരമാണെന്നും വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടങ്ങളും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെ സ്വത്തുവകകളുടെ പൂര്‍ണമായ വിവരം നല്‍കണം. എന്നാല്‍, കര്‍ണാടകയിലെ കോറമംഗലയില്‍ 68-2-408 എന്ന ക്രമനമ്പറിലുള്ള വസ്തുവിന്റെ വിവരം രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ മറച്ചു വെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് 2026 മാര്‍ച്ച് 17 ന് ഈ വസ്തുവിന്റെ പേരില്‍ 502085 രൂപ നികുതിയടച്ചത് രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ്. 2024 ലെ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ചപ്പോള്‍ ഈ വസ്തുവിന്റെ വിവരം സ്വത്തുവകകളില്‍ ഉള്‍പ്പെടുത്തിയിരുന്നതുമാണ്. ഇപ്പോള്‍ ഒഴിവാക്കിയത് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ്. എന്നിട്ടും പത്രിക സ്വീകരിച്ചതിനെതിരെ നിയമപരമായ എല്ലാ നടപടികളും യുഡിഎഫ് സ്വീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ബിജെപിയുടെ മുദ്ര കാണപ്പെട്ട സംഭവത്തെ ഇതുമായി ചേര്‍ത്തു വായിക്കേണ്ടതാണെന്നും വേണുഗോപാല്‍ സൂചിപ്പിച്ചു.

കര്‍ഷക പെന്‍ഷന് അനുമതി നിഷേധിച്ചത് കൃഷിക്കാരോടുള്ള വഞ്ചന

കര്‍ഷക പെന്‍ഷന് അനുമതി നിഷേധിച്ച സംസ്ഥാന ധനവകുപ്പിന്റെ നടപടി ഇവിടത്തെ പാവപ്പെട്ട കൃഷിക്കാരോടുള്ള വഞ്ചനയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ മൂലം ഇവിടത്തെ കൃഷിക്കാരുടെ സ്ഥിതി നേരത്തേ തന്നെ ദയനീയമാണ്. അമേരിക്കയുമായുള്ള ഡീലിന്റെ ഭാഗമായി രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. അതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ദ്രോഹനടപടിയെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.

വിലക്കയറ്റം ജനജീവിതം ദുരിതത്തിലാക്കി

കടുത്ത വിലക്കയറ്റം മൂലം സംസ്ഥാനത്ത് ജനജീവിതം അത്യന്തം ദുരിതത്തിലായിരിക്കുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാചകവാതകക്ഷാമം മൂലം ഹോട്ടലുകളും തട്ടുകടകളുമെല്ലാം അടച്ചിടേണ്ടി വരുന്നു. പാചകവാതകത്തിന് വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ മേല്‍ക്കുമേല്‍ ദ്രോഹിക്കുകയും ചെയ്യുന്നു. ഇത്രയും വലിയ പ്രതിസന്ധിയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ ജനവികാരം അതിരൂക്ഷമാണ്. സംസ്ഥാനത്താകെ യു ഡി എഫ് തരംഗം ആഞ്ഞടിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍വിജയം നേടുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുഡിഎഫ് യോ​ഗത്തിൽ ചെന്നിത്തലയുടെ ചിത്രം ആലേഖനം ചെയ്ത തൊപ്പി, കീറിക്കളഞ്ഞ് ഒരുവിഭാ​ഗം, ഖർ​ഗെ പങ്കെടുത്ത യോ​ഗത്തിലും 'മുഖ്യമന്ത്രി' തർക്കം
'അമ്പലപ്പുഴയിൽ യുഡിഎഫ്-ബിജെപി ഡീൽ'; ജി സുധാകരന്‍റെ പ്രസ്താവന അതിന് തെളിവാണെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം