'45 വയസിന് മേലുള്ളവര്‍ക്ക് വാക്സീൻ ഉറപ്പാക്കും'; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 12, 2021, 6:03 PM IST
Highlights

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്തെ മരണ നിരക്ക് കുറക്കാൻ 45 വയസിന് മേലുള്ളവരുടെ വാക്സീൻ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 45 വയസിന് മുകളിലുള്ളവരുടെ വാക്സീൻ കേന്ദ്ര സർക്കാരാണ് ലഭ്യമാക്കുന്നത്. കേരളത്തിൽ 45 വയസിന് മുകളിൽ 1.13 കോടി ആളുകളുണ്ട്. രണ്ട് ഡോസ് വീതം അവർക്ക് നൽകാൻ 2.26 കോടി വാക്സീൻ നമുക്ക് ലഭിക്കണം. കൊവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപന വേഗതയുടെ ഭാഗമായി മരണനിരക്ക് കുറയ്ക്കാൻ 45 വയസിന് മുകളിലുള്ളവരുടെ വാക്സീനേഷൻ വേഗത്തിൽ പൂർത്തിയാക്കണം. കേരളത്തിന് അർഹമായ വാക്സീൻ വേഗം ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ഓർഡർ ചെയ്ത വാക്സീൻ അവർക്ക് തന്നെ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒരുപാട് മുൻഗണന ആവശ്യം വരുന്നുണ്ട്. എല്ലാവർക്കും വാക്സീൻ നൽകും. എന്നാൽ ഈ ഘട്ടത്തിൽ തന്നെ എല്ലാവർക്കും വാക്സീൻ നൽകാൻ മാത്രം ഒറ്റയടിക്ക് വാക്സീൻ ലഭ്യമല്ലെന്നതാണ് നേരിടുന്ന പ്രശ്നം. 18 ന് മുകളിലുള്ളവരിൽ ഏറ്റവും മുൻഗണന മറ്റ് രോഗങ്ങളുള്ളവർക്കാണ്. അവർക്ക് പെട്ടെന്ന് കൊടുത്തു തുടങ്ങും. ബാക്കി കാര്യങ്ങൾ ക്രമീകരിക്കുന്നുണ്ട്. മുൻഗണനാ വിഭാഗത്തിലാണ് പിന്നീട് നൽകുക. ഓരോ മേഖലയിലും മുൻഗണനാ വിഭാഗം നോക്കി അവർക്ക് നൽകും.:- മുഖ്യമന്ത്രി പറഞ്ഞു.

തിക്കും തിരക്കുമില്ലാതെ വാക്സീന്‍ എടുക്കാനുള്ള ക്രമീകരണം ഏർപ്പെടുത്താൻ തദ്ദേശ-ആരോഗ്യ വകുപ്പുകൾ ശ്രദ്ധിക്കണം. ഇതിന് പൊലീസിൽ നിന്ന് സഹായം ലഭിക്കും. പൾസ് ഓക്സി മീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ട് അപ്പുകൾ വഴി നിർമ്മിക്കാനാവും. കെൽട്രോണിനെകൊണ്ട് സാങ്കേതിക കാര്യം നിർമ്മിക്കാൻ നിർദ്ദേശിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!