
ന്യൂഡൽഹി/തിരുവനന്തപുരം: ന്യൂഡൽഹിയിലെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ (എകെജി ഭവൻ) അതിക്രമിച്ചു കയറി എസ്എഫ്ഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്‍റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡൽഹി പൊലീസിന്‍റെ ഈ നീക്കം കടുത്ത ജനാധിപത്യ ധ്വംസനവും ഭരണഘടനാ അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ചാണ് ഡൽഹി പൊലീസ് പ്രവർത്തിക്കുന്നതെന്ന് പിണറായി ആരോപിച്ചു. കോടതിയുടെ പരിഗണനയിലുള്ള ഒരു പഴയ കേസിന്‍റെ പേരിൽ പാർട്ടി ഓഫീസിനുള്ളിൽ കടന്നുകയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള തുറന്ന വെല്ലുവിളിയാണ്. ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനും സംഘപരിവാർ ശക്തികൾക്കുമെതിരെ ഉയർന്ന ജനരോഷത്തിൽ നിന്നുള്ള ജാള്യത മറയ്ക്കാനാണ് പൊലീസ് ഇത്തരമൊരു പ്രതികാര നടപടിക്ക് മുതിർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കള്ളക്കേസുകളിൽ കുടുക്കി രാജ്യത്തെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സമരവീര്യത്തെ തല്ലിക്കെടുത്താമെന്നോ, വിയോജിപ്പുകളെ ഭയപ്പെടുത്തി നിശബ്‍ദമാക്കാമെന്നോ കരുതുന്നത് കേന്ദ്ര സർക്കാരിന്‍റെ വ്യാമോഹം മാത്രമാണ്. ഇത്തരം അടിച്ചമർത്തലുകൾക്കും വിരട്ടലുകൾക്കും മുന്നിൽ മുട്ടുമടക്കുന്നവരല്ല എസ്എഫ്ഐയും ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് പോലീസ് അതിക്രമിച്ചു കയറിയ നടപടിയെ രൂക്ഷമായി അപലപിച്ച പ്രതിപക്ഷ നേതാവ്, ഐഷി ഘോഷിനും എസ്എഫ്ഐ പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഭരണകൂടത്തിന്‍റെ വേട്ടയാടലുകൾക്കെതിരെ രാജ്യവ്യാപകമായി ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam