
ന്യൂഡൽഹി: ആർഎസ്എസിന്‍റെ മുഖപത്രമായ 'ഓർഗനൈസർ' ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിറ്റ്‌ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്ന് സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ്. ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ പങ്കാളികളായ, 'കുഴപ്പക്കാർ... അപകടകാരികൾ' എന്ന് കരുതുന്നവരുടെ പട്ടിക എന്ന രീതിയിലാണ് ആർഎസ്എസ് തയാറാക്കിയിരിക്കുന്നത്. അതിൽ മൂന്നാം സ്ഥാനത്ത് തന്‍റെ പേര് കൂടിയുണ്ട്. ഇതിനെ ഒരു അംഗീകാരമായി, ബഹുമതിയായി തന്നെയാണ് കാണുന്നതെന്നും ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അവഹേളിക്കാനും ദേശവിരുദ്ധമായി ചിത്രീകരിക്കാനും ആർഎസ്എസും ആർഎസ്എസ് അനുകൂല 'ഗോദി മീഡിയ'യും കിണഞ്ഞു ശ്രമിച്ചിരുന്നു. അതിന്‍റെ മറ്റൊരു പതിപ്പാണ് ഈ ഹിറ്റ്‌ലിസ്റ്റ്. വളരെ നൈസർഗികമായി ആരംഭിച്ച ഈ വിദ്യാർത്ഥി സമരത്തെ ചൈനയുമായി കൂട്ടിക്കെട്ടാൻ വരെ ആർഎസ്എസും മാധ്യമങ്ങളും ശ്രമിച്ചിരുന്നു. കഴിഞ്ഞ കുറേക്കാലങ്ങളായി നമ്മുടെ ചെറുപ്പക്കാരുടെ ഉള്ളിൽ അടിഞ്ഞുകൂടിയിരുന്ന രോഷമാണ് ഒരു വലിയ തീയായി പുറത്തുവന്നത്. അത് മനസിലാക്കി, അതിന്‍റെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുകയാണ് സർക്കാരും ആർഎസ്എസും ചെയ്യേണ്ടതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഞങ്ങൾ പൊതുരംഗത്ത് നിൽക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. ആർഎസ്എസിന്‍റെയോ ആർഎസ്എസിന് കുഴലൂതുന്ന ഗോദി മീഡിയയുടെയോ പരിലാളനയോ പ്രോത്സാഹനമോ പ്രതീക്ഷിച്ചല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവർക്ക് വേണ്ടി പ്രക്ഷോഭം നയിക്കാനുമാണ് ഞങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഞങ്ങളെപ്പോലുള്ളവരെ നിങ്ങൾ ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്തി എന്നത് കൊണ്ട് ഞങ്ങൾ ഈ സമരരംഗത്ത് നിന്ന് പിന്മാറുമെന്ന് വ്യാമോഹിക്കേണ്ട. മാത്രവുമല്ല, നിങ്ങൾ തയ്യാറാക്കുന്ന ഇത്തരം ഭീഷണികളും ഹിറ്റ്‌ലിസ്റ്റുകളുമൊക്കെ അംഗീകാരത്തിന്‍റെ ബാഡ്ജായി മാത്രമാണ് കാണുന്നതെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam