വയനാട്ടിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്‍ധസമിതിയെ നിയോഗിക്കും. ദേശീയപാത വികസന വിഷയത്തിന്റെ ഗൗരവം ഉപരിതലഗതാഗത മന്ത്രി ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ദില്ലി: ബന്ദിപ്പൂർ യാത്രാ നിരോധന വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിഷയത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്‍ധ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വലിയ പ്രതിഷേധമാണ് ഈ വിഷയത്തിൽ നടക്കുന്നത്. വയനാട്ടിലാകെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. വയനാട് എംപി രാഹുല്‍ ഗാന്ധി ഇക്കാര്യം നേരില്‍ക്കണ്ട് അറിയിച്ചിരുന്നു. തോൽപെട്ടി,നാഗർഹോള ബദൽ പാതയെന്ന നിര്‍ദ്ദേശം വന്നിരുന്നു. നാൽപത് കിലോമീറ്റർ അധികം ദൂരം ഈ വഴിയ്ക്കുണ്ട്. വനത്തിലൂടെ തന്നെയാണ് ഈ പാതയും കടന്നു പോകുന്നത്. കുറച്ചുകാലം കഴിയുമ്പോള്‍ വനത്തിലൂടെ റോഡ് എന്ന പ്രശ്നം വരുമോ എന്ന് ആശങ്കയുണ്ട്.
Read Also: 'വിട്ടു തരില്ലാ', രാത്രിയാത്രാ നിരോധനത്തിനെതിരെ പൊരിവെയിലിൽ സമരം ചെയ്ത് കുട്ടികൾ
വയനാട്ടിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്‍ധസമിതിയെ നിയോഗിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. സമിതിക്ക് മുന്നിൽ കേരളത്തിന്റെ നിലപാട് അറിയിക്കാൻ അവസരം നൽകും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശമായതിനാല്‍ വളരെ പരിമിതമായ തോതില്‍ മാത്രമേ സര്‍ക്കാരിന് ഇടപെടാന്‍ കഴിയൂ. വിദഗ്ധ സമിതി റിപ്പോർട്ടിലെ വിവരങ്ങൾ സുപ്രീം കോടതിയെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് പുരിയോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര , അന്താരാഷ്ട്ര സർവ്വീസുകളിലെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹടര്യത്തില്‍ വിമാനകമ്പനികൾ കൂടുതൽ ഇളവ് നല്‍കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: കേരളത്തിന് പുതുതായി 30 വിമാന സർവീസുകൾ, കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടൻ
ദേശീയപാത വികസന വിഷയത്തിന്റെ ഗൗരവം ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉൾക്കൊണ്ടിട്ടുണ്ട്. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് വരുന്ന അധികച്ചെലവില്‍ ഒരു വിഹിതം ഏറ്റെടുക്കാമെന്ന ശുപാര്‍ശ കേരളം നല്‍കിയിരുന്നു. അതില്‍ തീരുമാനം നീണ്ടു പോയതിലുള്ള അതൃപ്തി ഗഡ്കരി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാനുള്ള ഇരുപത്തിയൊന്നായിരം കോടി രൂപയുടെ 25 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് കേരളം അറിയിച്ചിരുന്നു. ഇന്നു തന്നെ അംഗീകാരം നൽകാമെന്ന് ഗഡ്കരി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Read Also: 'ബുള്‍ഡോസര്‍ കയറ്റിയാലേ പഠിക്കൂ?', മുഖ്യമന്ത്രി ഇരിക്കുമ്പോൾ ഉദ്യോഗസ്ഥരെ ശകാരിച്ച് ഗഡ്കരി