
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ നാടകീയ നീക്കവുമായി പൊലീസ്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തിയ്യതി നിശ്ചയിക്കാനിരിക്കെയാണ് പൊലീസിന്‍റെ നീക്കം. മന്ത്രി വി ശിവൻകുട്ടി അടക്കം നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികൾക്ക് സഹായകരമായി രീതിയിലാണ് തുടരന്വേഷണം വേണമെന്ന പൊലീസ് ആവശ്യം.
സംഘർഷത്തിൽ എംഎൽഎമാർക്ക് പരിക്കേറ്റതടക്കമുള്ള കൂടുതൽ വസ്തുതകളിൽ തുടരന്വേഷണം വേണമെന്നാണ് പൊലീസ് ആവശ്യം. ഇഎസ് ബിജിമോളും ഗീതാഗോപിയും സമാന ആവശ്യം ഉന്നയിച്ച് നൽകിയ ഹർജി കഴിഞ്ഞ ദിവസം അവർ തന്നെ പിൻവലിച്ചിരുന്നു.ഇതേ കാര്യമാണിപ്പോൾ അന്വേഷണ സംഘം തന്നെ മുന്നോട്ട് വെക്കുന്നത്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന ആവശ്യത്തിൽ സിജെഎം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. തുടരന്വേഷണത്തിൽ പുതുതായെന്തെങ്കിലും കണ്ടെത്തിയാൽ മാത്രമേല്ല അനബന്ധ കുറ്റപത്രത്തിന് പ്രസക്തി ഉള്ളൂ എന്നായിരുന്നു ചോദ്യം. കോടതി ഇടപെട്ടതോടെ സർക്കാർ അഭിഭാഷകൻ അപേക്ഷയിൽ ഉടൻ തിരുത്താമെന്ന് അറിയിച്ചു. അനുബന്ധ കുറ്റപത്രം സമർപ്പിക്കാമെന്ന ഭാഗം മാറ്റാമെന്ന് അറിയിച്ചു
കേസിൽ കോടതിയുടെ തുടർനിലപാടാണ് നിർണ്ണായകം. കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം സുപ്രീം കോടതി വരെ തള്ളിയതാണ്. കുറ്റപത്രം പ്രതികൾക്ക് വായിച്ച് കേൾപ്പിച്ച് വിചാരണ നടപടിയിലേക്ക് കടക്കാനാരിക്കെയാണ് വീണ്ടും അന്വേഷണമെന്ന പൊലീസ് ആവശ്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam