
കോഴിക്കോട്: കോഴിക്കോട് വിജിൽ തിരോധാന കേസിലെ രണ്ടാം പ്രതി പൊലീസിന്‍റെ പിടിയില്‍. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി രഞ്ജിത്താണ് പിടിയിലായിരിക്കുന്നത്. രഞ്ജിത്തിനെ ആന്ധ്രാപ്രദേശിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. വിജില്‍ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സരോവരത്ത് നടത്തിയ തെരച്ചിലില്‍ വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഏഴാം ദിവസത്തെ തെരച്ചിലിലാണ് നിര്‍ണായക കണ്ടെത്തല്‍. തെരച്ചിലില്‍ അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി. വിജിലിന്‍റേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ കേസില്‍ പ്രതികളായ നിഖിലിന്‍റേയും ദീപേഷിന്‍റേയും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നിർണായക കണ്ടെത്തൽ. ഇപ്പോൾ മൂന്നാം പ്രതിയെയും പൊലീസ് പിടികൂടിയിരിക്കുകയാണ്.
ആറ് വര്‍ഷം മുമ്പ് കാണാതായ കോഴിക്കോട് ചുങ്കം സ്വദേശി കെടി വിജിലിന്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള ഏഴാം ദിവസത്തെ തെരച്ചിലിലാണ് വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. ബുധനാഴ്ച നടത്തിയ തെരച്ചിലില്‍ സ്ഥലത്ത് നിന്ന് വിജിലിന്‍റേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയിരുന്നു. ഇടത്തേ കാലില്‍ ധരിക്കുന്ന ഷൂ ആണ് ആറ് മീറ്ററോളം താഴ്ചയില്‍ നിന്നും ലഭിച്ചത്. ഇത് വിജിലിന്റെ ഷൂ ആണെന്നാണ് പ്രതികളായ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴി. കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്ന ഈ രണ്ട് പേരുടെയും സാന്നിധ്യത്തിലാണ് പൊലീസ് തെരച്ചില്‍ നടക്കുന്നത്. വിജിലിനെ ചവിട്ടിത്താഴ്ത്തി എന്ന് പ്രതികള്‍ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞ സ്ഥലത്തിന് സമീപത്താണ് ഷൂ കണ്ടെത്തിയത്.
2019 മാര്‍ച്ച് 24 നാണ് വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജിലിനെ കാണാതാവുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനെത്തുടര്‍ന്ന് മരിച്ച വിജിലിന്‍റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്ന് സുഹൃത്തുക്കളായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആറ് വര്‍ഷത്തിന് ശേഷം വിജിലിന്‍റെ മൃതദേഹത്തിനായി പൊലീസ് തെരച്ചില്‍ നടത്തുന്നത്. വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ആണ് കേസിലെ പ്രതികൾ.