കാന്താരി ബാറിൽ വെടിവച്ചത് ജയിൽ മോചിതനായ ആളും അഭിഭാഷകനും : ഇരുവരും പിടിയിൽ

Published : Oct 26, 2022, 11:30 PM IST
കാന്താരി ബാറിൽ വെടിവച്ചത് ജയിൽ മോചിതനായ ആളും അഭിഭാഷകനും : ഇരുവരും പിടിയിൽ

Synopsis

നാല് മണിയോടെയാണ് വെടിവപ്പുണ്ടായതെങ്കിലും മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ് ബാര്‍ ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിച്ചത്.     

കൊച്ചി: കുണ്ടന്നൂരിലെ സ്വകാര്യ ബാറിനുള്ളിൽ വെടിവച്ചയാളെ പൊലീസ് പിടികൂടി. കൊല്ലം സ്വദേശി സോജനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകൻ ഹറോൾഡിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കുണ്ടന്നൂരിലെ ഓജി എസ് കാന്താരി എന്ന ബാറിൽ ഇന്ന് വൈകിട്ടാണ് വെടിവയ്പ്പുണ്ടായത്. ദേശീയപാതയോട് ചേര്‍ന്നുള്ള ബാറിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സോജനും ഹറാൾഡും എത്തിയത്. രണ്ട് മണിക്കൂറോളം ലോക്കൽ ബാറായ താപ്പാനയിൽ ഇരുന്ന മദ്യപിച്ച ഇരുവരും നാല് മണിയോടെ ബില്ലിൻ്റെ പണം നൽകി പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് പോകുന്നതിനിടെ പെട്ടെന്നാണ് കൈയിലുണ്ടായിരുന്ന കവറിൽ നിന്നും റിവോൾവര്‍ പുറത്തെടുത്ത് സോജൻ റിസപ്ഷനിലെ ഭിത്തിയിലേക്ക് രണ്ട് തവണ വെടിവച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു വെടിവയ്പ്പ് വെടിവപ്പിൽ അങ്കലാപ്പിലായ ജീവനക്കാര്‍ എന്തു വേണമെന്നറിയാതെ നിൽക്കുമ്പോൾ ഇരുവരും കൂളായി പുറത്തേക്ക് ഇറങ്ങി കാറിൽ കയറി പോയി. 

എന്നാൽ നാല് മണിയോടെയാണ് വെടിവപ്പുണ്ടായതെങ്കിലും ഉടനെ പൊലീസിൽ വിവരം അറിയിക്കാൻ ബാര്‍ ജീവനക്കാരോ ബാറുടമയോ തയ്യാറായില്ല. ഏഴ് മണിയോടെയാണ് പൊലീസിനെ ബാറിൽ നിന്നും വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ് ബാറിൻ്റെ ഗേറ്റ് അടച്ച് മുഴുവൻ ജീവനക്കാരുടേയും മൊഴിയെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരും ഇതേസമയം ബാറിലെത്തി പരിശോധന നടത്തി.  തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വെടിവച്ച ആളുടേയും ഒപ്പമുണ്ടായിരുന്ന ആളുടേയും ദൃശ്യങ്ങൾ കണ്ടെത്തി. 

ഈ ദൃശ്യങ്ങൾ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. പൊലീസിൻ്റെ കൈവശമുണ്ടായിരുന്ന ക്രിമിനലുകളുടെ ലിസ്റ്റിലും ചിത്രം ഉപയോഗിച്ച് പരിശോധന തുടങ്ങി. വ്യാപക പരിശോധനയ്ക്ക് ഒടുവിൽ ഒരു ക്രിമിനൽ കേസിൽ ജയിൽ മോചിതനായ സോജനാണ് വെടിവച്ചയാൾ എന്ന് പൊലീസ് കണ്ടെത്തി. സോജനെ ജാമ്യത്തിലെടുത്ത അഭിഭാഷകൻ ഹാറോൾഡാണ് ഒപ്പമുണ്ടായിരുന്നതെന്നും വ്യക്തമായി. ജാമ്യം കിട്ടി പുറത്തിറങ്ങിയതിൻ്റെ സന്തോഷത്തിനാണ് സോജൻ അഭിഭാഷകനേയും കൂട്ടി ബാറിലെത്തിയത്. മദ്യപിച്ച ശേഷം പുറത്തേക്ക് പോകും വഴിയാണ് വെടിവച്ചത്. 

ആളെ തിരിച്ചറിഞ്ഞതോടെ സോജനായി നഗരത്തിന് പുറത്തേക്കും പൊലീസ് പരിശോധന വ്യാപിപ്പിച്ചു. വൈകാതെ രാത്രി പത്ത് മണിയോടെ എറണാകുളം - ആലപ്പുഴ ജില്ലാ അതിര്‍ത്തിയിൽ നിന്നും പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. എയര്‍ഗണോ നാടൻ തോക്കോ വച്ചാവാം വെടിവച്ചതെന്നായിരുന്നു പൊലീസിൻ്റെ നിഗമനമെങ്കിലും സോജനെ പിടികൂടി നടത്തിയ പരിശോധനയിൽ ആയുധം റിവോൾവര്‍ തന്നെയെന്ന് വ്യക്തമായി. പ്രതികളെ രണ്ട് പേരേയും പൊലീസ് മരട് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സതീശന് വട്ടാണ്, ഊളമ്പാറക്ക് അയക്കണം, ഈഴവ വിരോധി, സ്വീകരിക്കുന്നത് മുഖ്യമന്ത്രിയാകാനുള്ള അടവ് നയം'; രൂക്ഷ പരാമർശവുമായി വെള്ളാപ്പള്ളി
വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസം, ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ പ്രതികരിച്ച് മന്ത്രി; '9000 രൂപയുടെ ധനസഹായം തുടരും, വാടകപ്പണം സർക്കാർ നൽകും'