
മലപ്പറം: മകളെ പീഡിപ്പിച്ച് (Rape) ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയ പിതാവ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിലായി. മലപ്പുറം (Malappuram) പെരുമ്പടപ്പ് പൊലീസ് രാജസ്ഥാനിലെത്തിയാണ് ഇതര സംസ്ഥാനക്കാരനായ പ്രതിയെ പിടികൂടിയത്. ബീഹാറുകാരനായ അമ്പതുകാരനാണ് പൊലീസ് പിടിയിലായത്. ബീഹാര്‍ സ്വദേശിയായ ഭാര്യയുടെ മരണ ശേഷം ഇയാള്‍ മലയാളിയായ യുവതിയെ വിവാഹം കഴിച്ച് പെരുമ്പടപ്പിലായിരുന്നു താമസം. ആദ്യ ഭാര്യയിലെ പ്രായ പൂര്‍ത്തിയാവാത്ത ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.
പീഡിപ്പിച്ചത് പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ മകളെ ഭീഷണിപെടുത്തിയിരുന്നു. അതുകാരണം ബംഗാളികളായ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അതിലാണ് ഗര്‍ഭിണിയായതെന്നുമാണ് കുട്ടി പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. മൊഴിയില്‍ പൊരുത്തക്കേടുള്ളതിനാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അച്ഛനാണ് പ്രതിയെന്ന് വ്യക്തമായത്. പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ കേസാണ് എടുത്തിട്ടുള്ളത്. നാടുവിട്ടാല്‍ പ്രതിയെ വീണ്ടും പിടികൂടാനുള്ള ബുദ്ധിമുട്ട് കോടതിയെ അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുമെന്നും പൊലീസ് അറിയിച്ചു.
കൊല്ലം: ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊന്നു. (Murder) കൊല്ലം കടയ്ക്കല്‍ കാറ്റാടി മുക്കില്‍ ഇന്നലെ രാത്രി നടന്ന കൊലപാതകത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോണ്‍സനാണ് കൊല്ലപ്പെട്ടത്. 41 വയസായിരുന്നു. അയല്‍വാസി കൂടിയായ ബാബുവാണ് ജോണ്‍സനെ കൊന്നത്. കഴിഞ്ഞ കുറേ നാളുകളായി ബാബു ജോണ്‍സന്‍റെ ഭാര്യയെ അനാവശ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഇത് ചോദ്യം ചെയ്തു.
രാത്രി മദ്യപിച്ച് ജോണ്‍സന്‍റെ വീട്ടിലെത്തിയ ബാബു ജോണ്‍സനെ കുത്തിക്കൊല്ലുകയായിരുന്നു. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തില്‍ കലാശിച്ചത്. സംഭവത്തിനു പിന്നാലെ ബാബു ഒളിവില്‍ പോകാന്‍ ശ്രമിച്ചു. രാത്രി വൈകിയും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. ജോണ്‍സണുമായുളള സംഘര്‍ഷത്തിനിടെ കാലിന് പരിക്കേറ്റ ബാബുവിനെ പൊലീസ് എടുത്തു കൊണ്ട് നടന്നാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ബാബുവിനെ കോടതി റിമാന്‍ഡ് ചെയ്തു.
കൊച്ചി: കൊച്ചിയിൽ ഒന്നരവയസ്സുകാരി നോറയെ ബക്കറ്റിൽ മുക്കിക്കൊന്ന (Child Murder) ജോൺ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്. വളർത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.
ബിനോയി വീട്ടിൽ സ്ഥിരം ശല്യക്കാരനായിരുന്നു എന്നാണ് വളർത്തമ്മയായ ഇംതിയാസ് പറയുന്നത്. 14 ദിവസം പ്രായമുളളപ്പോൾ ബിനോയിയെ എടുത്തുവളർത്തിയതാണ് ഇവര്‍. പക്ഷേ പിന്നീട് നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്ന ക്രൂരകൃത്യങ്ങൾ അവർ ഒന്നൊന്നായി പൊലീസിനോടും പറഞ്ഞിട്ടുണ്ട്. കോഴിയെ ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ഇത്തരത്തിൽ അതിക്രൂരമായ മാനസിക നിലയുളളയാളായിരുന്നു 28 കാരനായ പ്രതി.
വീട്ടിൽ നിന്ന് മോഷണം പതിവായിരുന്നു. വളർത്തമ്മയെപ്പോലും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർച്ച നടത്തിയിട്ടുണ്ട്. ലഹരിമരുന്നിനായി പണത്തിനും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ശേഖരിച്ച് പ്രതിയുടെ കുറ്റവാസന സംബന്ധിച്ച് കോടതിയെ ധരിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയശേഷം ഇയാളുൾപ്പെട്ട മറ്റ് ഇടപാടുകളെപ്പറ്റിയും പരിശോധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam