
പാലക്കാട്: വാളയാറില്‍ മരിച്ച സഹോദരിമാരില്‍ ഇളയ കുട്ടിയുടെ കൊലപാതക സാധ്യത അന്വേഷിക്കണമെന്ന ഫൊറന്‍സിക് സര്‍ജന്‍റെ നിര്‍ദ്ദേശം പൊലീസ് അവഗണിച്ചു. കുട്ടിയെ വിഷയം നല്‍കിയോ മയക്കുമരുന്ന് നല്‍കിയോ മയക്കിയ ശേഷം കെട്ടി തൂക്കിയതാകാമെന്ന സംശയത്തെ തുടര്‍ന്നാണ് ഫൊറന്‍സിക് സര്‍ജന്‍ രക്തപരിശോധന നടത്തിയത്. എന്നാല്‍ രക്ത പരിശോധനയിൽ വിഷത്തിന്‍റെയോ മയക്ക് ഗുളികളുടെയൊ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ശരീരത്തിൽ വിഷാംശം ഉണ്ടായിരുന്നില്ലെന്നായിരുന്നു രാസപരിശോധനാ ഫലം. പരിശോധനാ ഫലം ലഭിച്ച ഉടനെ ഫോറൻസിക് സർജൻ ഡോക്ടർ ഗുജറാൾ അന്വേഷണ സംഘത്തെ വിളിച്ച് വരുത്തി മറ്റ് കൊലപാതക സാധ്യതകൾ അന്വേഷിക്കണമെന്ന് നിർദ്ദേശം നൽകിയിങ്കെലും പൊലീസ് അവഗണിക്കുകയായിരുന്നു.
അതേസമയം പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. വലതുഭാഗത്തെ കക്ഷത്തിന് ചുറ്റുമായി മുറിപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരമൊരു മുറിവിനെ പറ്റി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ പരാമർശമില്ല. പെൺകുട്ടി മരിച്ച സമയം മുറിക്കുള്ളിൽ കട്ടിലിനു മുകളിൽ രണ്ട് കസേരകൾ ഒന്നിനു മുകളിൽ ഒന്നായി വെച്ചിരുന്നുവെന്ന സംഭവ സ്ഥലത്തെ മഹസറിന്‍റെ പകർപ്പും പുറത്തു വന്നു. അസ്വാഭാവികമായ മറ്റൊന്നും മുറിയിൽ ഉണ്ടായിരുന്നില്ലെന്നും മഹസറിൽ ഉണ്ട്. എന്നാൽ ഇത് ആസൂത്രിതമായ കൊലപാതകത്തിന്റെ സൂചനകളാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയില്ലെന്നതും തുടക്കം മുതൽ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണത്തിന് ശക്തി പകരുകയാണ്.
ഇളയകുട്ടിയുടെ ശരീരത്തിൽ മുറിപ്പാട് ഉണ്ടായിരുന്നുവെന്ന റിപ്പോർട്ട് ഉണ്ടായിട്ടും മരണത്തിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കുട്ടിയുടേത് ആത്മഹത്യയല്ല, മറിച്ച് കൊലപാതകം എന്ന് ബന്ധുക്കൾ ആരോപിച്ചിട്ടും ഈ അസ്വഭാവികതകൾക്ക് വേണ്ടത്ര പരിഗണന നൽകാനോ അന്വേഷിക്കാനോ ഉദ്യോഗസ്ഥർ തയ്യാറായില്ല. മൂന്ന് മീറ്റർ നീളമുള്ള ഉയരത്തിലാണ് ഇളയകുഞ്ഞ് തൂങ്ങി മരിച്ചത്. 132 സെന്‍റീമീറ്റര്‍ മാത്രം ഉയരമുള്ള കുട്ടിയ്ക്ക് ഇതിന് കഴിയില്ല എന്ന വസ്തുതയും കേസിൽ എവിടെയും പരിഗണിച്ചിട്ടില്ല. ഇതോടെ ഇളയകുട്ടിയുടെ മരണത്തിലും ദുരൂഹതകൾ വീണ്ടും ഏറുകയാണ്.
Read Also:വാളയാറിലെ ഇളയകുട്ടിയുടെ ശരീരത്തിൽ മുറിപ്പാട് ഉണ്ടായിരുന്നു: അട്ടിമറി വെളിവാക്കി ഇൻക്വസ്റ്റ് റിപ്പോർട്ട്...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam