
തിരുവനന്തപുരം : നിരവധിക്കേസുകളിൽ പ്രതിയായ ഒരു ഇൻസ്പെക്റെ കൂടി കേരളാ പൊലീസ് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. അയിരൂർ എസ് എച്ച് ഒ ആയിരുന്ന ആർ ജയസനിലിനെയാണ് സർവീസിൽ നിന്നും ഡിജിപി പിരിച്ചുവിട്ടത്. പോക്സോ കേസിലെ പ്രതിയെ പീഡിപ്പിച്ചത് ഉൾപ്പെടെ കേസുകളിൽ പ്രതിയാണ് ജയസനിൽ. ഇതോടെ നാലാനത്തെ എസ് എച്ച് ഒയെയാണ് കേരളാ പൊലീസിൽ നിന്നും പിരിച്ചു വിടുന്നത്. നടപടി ക്രമങ്ങളുടെ ഭാഗമായി പിരിച്ചു വിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് ജയസനിലിന് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് കണ്ടാണ് നടപടി.
പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസ്
കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവായിരുന്നു പരാതിക്കാരൻ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചത് ജയസനിലിനായിരുന്നു. ഗൾഫിലായിരുന്ന പ്രതിയെ ജയസനിൽ കേസിന്റെ കാര്യം പറഞ്ഞ് നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം കാണാനെത്തിയ പ്രതിയോട് തൻ്റെ ചില താത്പര്യങ്ങൾ പരിഗണിക്കണമെന്നും സഹകരിച്ചാൽ കേസിൽ നിന്നും ഒഴിവാക്കി തരാമെന്നും ജയസനിൽ പറഞ്ഞു. തുടർന്ന് യുവാവിനെ സിഐ താൻ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് ആരോപണം. ഇതു കൂടാതെ കേസ് അവസാനിപ്പിക്കാൻ അൻപതിനായിരം രൂപ ജയസനിൽ പ്രതിയിൽ നിന്നും കൈപ്പറ്റുകയും ചെയ്തു.
എന്നാൽ പിന്നീട് വാക്ക് പാലിക്കാതിരുന്ന സിഐ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തതിന് പിന്നാലെ ഇയാൾ പോക്സോ കേസിൽ കുറ്റപത്രവും സമർപ്പിച്ചു. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂർ സ്റ്റേഷനിലെത്തി ഇയാൾ സിഐക്കെതിരെ പീഡനത്തിന് പരാതിയും നൽകുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam