3 വയസ്സുകാരിയെ കാറിലാക്കി താക്കോലൂരിയ സംഭവം; പൊലീസുദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവില്ല, പരാതിയില്ലെന്ന് കുടുംബം

By Web TeamFirst Published Sep 3, 2021, 7:26 AM IST
Highlights

സംഭവത്തില്‍ ഒരു പരാതിയുടെയും ആവശ്യമില്ലെന്നും പുറത്ത് വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്നുമാണ് നിയമവിദഗ്ധര്‍ പറയുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി താക്കോലൂരിയെടുത്ത് ഡോര്‍ അടച്ച പൊലീസുദ്യോഗസ്ഥനെതിരെ ഒരു നടപടിയും ഉണ്ടാകാനിടയില്ല. രക്ഷിതാക്കളുടെ മൊഴിയെടുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരോട് പരാതിയില്ലെന്ന് അറിയിച്ചതോടെ കേസെടുക്കാതെ മടങ്ങി. എന്നാല്‍ ഇത്തരം സംഭവത്തില്‍ ഒരു പരാതിയുടെയും ആവശ്യമില്ലെന്നും പുറത്ത് വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്നുമാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ഭാവിയില്‍ ബുദ്ധിമുട്ടാവരുത് എന്നത് കൊണ്ടാണ് പരാതി കൊടുക്കാത്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ വിശദീകരണം. ഇതൊടെ പൊലീസ് മൊഴിയെടുത്ത് മടങ്ങി. പരാതിയില്ലാത്തതിനാല്‍ കേസോ മറ്റ് നടപടിയോ ഉണ്ടാകാനും സാധ്യതയില്ല. എന്നാല്‍ കവര്‍ച്ചയ്ക്ക് സമാനമായി താക്കോല്‍ ഊരിക്കൊണ്ട് പോവുകയും കുട്ടിയുടെ മാനസീകാവസ്ഥയെ തന്നെ മോശമായി ബാധിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്ത പൊലീസുദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ ധാരാളമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

സംഭവത്തില്‍ കിട്ടിയാല്‍ നടപടിയാല്‍ ബാലാവകാശ കമ്മീഷന്‍ അറിയിച്ചത്. റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാശം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വീട്ടിലെത്തി കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴി എടുത്തു എന്നതൊഴിച്ചാല്‍ സംഭവത്തില്‍ മറ്റൊന്നുമുണ്ടായില്ലെന്ന് ചുരുക്കം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!