
തിരുവനന്തപുരം: വെള്ളറടയിൽ ബൈക്കിടിച്ച് പരിക്കേറ്റയാളെ മുറിയിലുപേക്ഷിച്ച് കടന്നുകളഞ്ഞവർ നാട്ടുകാർ തന്നെയായിരിക്കുമെന്ന നിഗമനത്തിൽ പൊലീസ്. മരിച്ച സുരേഷിനെ പരിചയമുള്ളവരാകാം ഇടിച്ചിട്ടതെന്നും അതുകൊണ്ടാകാം മുറിയിലുപേക്ഷിച്ച ശേഷം സ്ഥലം വിട്ടതെന്നും വെള്ളറട സിഐ പ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തലക്കേറ്റ ക്ഷതമാകാം മരണത്തിന് കാരണമെന്നും സിഐ പറഞ്ഞു. ശരീരം ജീർണിച്ച അവസ്ഥയിലായിരുന്നു. ഇപ്പോഴൊന്നും പറയാൻ കഴിയില്ല. തമിഴ്നാട്ടിലുൾപ്പെടെ എല്ലായിടത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
വെള്ളറട ചൂണ്ടിക എന്ന സ്ഥലത്താണ് സംഭവമുണ്ടായിരിക്കുന്നത്. അമിതവേഗത്തിലെത്തിയ ബൈക്കാണ് സുരേഷിനെ ഇടിച്ചുവീഴ്ത്തിയത്. ബൈക്കിലെത്തിയ ഒരാൾ ലുങ്കിയാണ് ധരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടുകാരായിരിക്കുമെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്. അതേ സമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പേർ പ്രദേശത്ത് വന്ന് സുരേഷിനെക്കുറിച്ച് അന്വേഷിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സുരേഷിനെ മുറിയിൽ ഉപേക്ഷിച്ചു പോയവർ തന്നെ ആകാൻ സാധ്യത എന്ന് നാട്ടുകാർ പറയുന്നു. ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam