നായ മണം പിടിച്ച് നിന്നത് മൂന്ന് സ്ഥലങ്ങളിൽ, അസ്വാഭാവികമായ നിലയിൽ മഞ്ഞൾചെടികളും ചെമ്പകവും; പ്രതികളും സ്ഥലത്ത് 

Published : Oct 15, 2022, 03:27 PM ISTUpdated : Oct 21, 2022, 10:12 PM IST
 നായ മണം പിടിച്ച് നിന്നത് മൂന്ന് സ്ഥലങ്ങളിൽ, അസ്വാഭാവികമായ നിലയിൽ മഞ്ഞൾചെടികളും ചെമ്പകവും; പ്രതികളും സ്ഥലത്ത് 

Synopsis

നായകൾ അസ്വാഭാവികമായ രീതിയിൽ മണംപിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഈ ഭാഗത്ത് കുഴിക്കാനാണ് നീക്കം. നിലവിൽ മൂന്ന് സ്ഥലങ്ങളാണ് ഇത്തരത്തിൽ അടയാളപ്പെടുത്തിവെച്ചിട്ടുളളത്.

പത്തനംതിട്ട : ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെയും ലൈലയുടേയും പുരയിടത്തിൽ കൂടുതൽ പരിശോധന. കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയെയും മര്‍ഫിയെയും എത്തിച്ചാണ് പരിശോധന നടത്തിയത്. നായകൾ അസ്വാഭാവികമായ രീതിയിൽ മണംപിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തി. ഈ ഭാഗത്ത് കുഴിച്ച് പരിശോധിക്കാനാണ് നീക്കം. നിലവിൽ മൂന്ന് സ്ഥലങ്ങളാണ് ഇത്തരത്തിൽ അടയാളപ്പെടുത്തിവെച്ചിട്ടുളളത്. ഈ സ്ഥലങ്ങളിൽ അസ്വാഭാവികമായ രീതിയിൽ ചെടികൾ നട്ടുവളർത്തിയിട്ടുണ്ട്. നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്ത് കൂടിയാലോചന നടത്തുകയാണ്. കുഴിയെടുക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. 

ഷാഫി പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ സഹായി? ഇരട്ട നരബലിയില്‍ പുതിയ വിവരത്തിന് പിന്നാലെ പൊലീസ്

പരിശീലനം ലഭിച്ച നായകളിലൊന്ന് ആദ്യം മണം പിടിച്ചെത്തി നിന്നത് മഞ്ഞൾ ചെടികൾ കൂടുതൽ നട്ടുവെച്ചിട്ടുള്ള ഭാഗത്താണ്. ഈ ഭാഗത്തെത്തിയപ്പോൾ നായ കുരക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് ഇവിടെ കുഴിയെടുത്ത് പരിശോധിക്കാൻ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ആദ്യ മൃതദേഹം കണ്ടെത്തിയ ഭാഗത്തും ഒരു നായ മണം പിടിച്ച് അൽപ്പനേരം നിന്നു. അതിന് ശേഷം ഒരു ചെമ്പകം വളർന്ന് നിൽക്കുന്ന ഭാഗത്തും നായ മണം പിടിച്ച് നിന്നു. ഈ ഭാഗവും പൊലീസിന്റെ സഹായിയായ സോമൻ അടയാളപ്പെടുത്തിയിട്ടുണ്ട്. നായ മണം പിടിച്ച് നിൽക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് ഇവിടേക്ക് പ്രതികളെയെത്തിച്ച് അന്വേഷണ സംഘം വിവരങ്ങൾ തേടുന്നുമുണ്ട്. 

വൻ ജനാവലിയാണ് പരിശോധന നടന്ന സമയത്ത് ഇലന്തൂരിൽ നരബലി നടന്ന വീട്ടിൽ തടിച്ചു കൂടിയത്. മൂന്ന് പ്രതികളുമായി അന്വേഷണ സംഘം വീട്ടിലെത്തിയപ്പോള്‍ കോൺഗ്രസ് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവുമുണ്ടായി. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹവും ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ പൊലീസ് തീരുമാനിച്ചത്. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ചില കാര്യങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. അന്വേഷണ ഉദ്യാ​ഗസ്ഥരോട് മുഖ്യ പ്രതി ഷാഫി സഹകരിക്കുന്നില്ല. ഇത് പൊലീസിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. 

ഇലന്തൂർ നരബലി; ഷാഫിയുടെ വീട്ടിൽ സ്വർണപണയത്തിന്റെ രേഖകൾ; ഭാര്യയെ ചോദ്യം ചെയ്തു

 

മായയും മര്‍ഫിയും : കേരളാ പോലീസിന്‍റെ അഭിമാനമായ പോലീസ് നായ്ക്കള്‍

കേരള പോലീസിന്‍റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ പോലീസ് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളില്‍പ്പെട്ടവയാണ് ഇവ. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനമാണ് ഇവയ്ക്ക് ലഭിച്ചിട്ടുളളത്. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയും. തൃശൂരിലെ കേരള പോലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്. 

ഊര്‍ജ്ജ്വസ്വലതയിലും ബുദ്ധികൂര്‍മ്മതിയിലും വളരെ മുന്നിലാണ് ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ട ഈ നായ്ക്കള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയും. 

പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി