
മലപ്പുറം: ക്വാറി ഉടമയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും മലപ്പുറം വളാഞ്ചേരി സ്റ്റേഷനിലെ എസ്.എച്ച്.യെ പിടികൂടാനാവാതെ അന്വേഷണ സംഘം. ഇയാള്‍ക്കായി തമിഴ്നാട്ടിലുള്‍പ്പെടെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. സംഭവത്തില്‍ വളാഞ്ചേരി എസ് ഐയും ഇടനിലക്കാരനും നേരത്തെ അറസ്റ്റിലായിരുന്നു.
പാറ പൊട്ടിക്കുന്നതിനായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ക്വാറിയുടമയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി വളാഞ്ചേരി എസ്.എച്ച്.ഒ സുനില്‍ദാസും എസ്.ഐ ബിന്ദുലാലും ഇടനിലക്കാരനും ചേര്‍ന്ന് കൈക്കലാക്കിയത് 22 ലക്ഷം രൂപയാണ്. എസ്.പിക്കു കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.
കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച്, എസ്.ഐ ബിന്ദുലാലിനേയും, ഇടനിലക്കാരന്‍ അസൈനാരേയും കഴിഞ്ഞ മാസം 31ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ വളാഞ്ചേരി എസ്.എച്ച്.ഒ സുനില്‍ദാസിനെ തേടി ഗുരുവായൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതറിഞ്ഞ് ഒളിവില്‍ പോയ സുനില്‍ ദാസ് മുന്‍കൂര്‍ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അറസ്റ്റ് തടയാന്‍ കോടതി വിസമ്മതിച്ചു.
ഇയാള്‍ സംസ്ഥാനം വിട്ടതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. തമിഴ്നാട്ടിലുള്‍പ്പെടെ ഇയാള്‍ക്കായി ക്രൈംബ്രാഞ്ച് ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘം തെരച്ചില്‍ തുടരുകയാണ്. വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. ക്രിമിനല്‍ ഗൂഡാലോചന, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാളുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam