പൂഞ്ഞാർ : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യന് വിജയം. 56599 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 49971 വോട്ടുകളും ബിജെപി സ്ഥാനാർഥി പി.സി. ജോർജ് 35573 വോട്ടുകളും നേടി.
കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം ജോർജ് രണ്ടുവട്ടം വിജയിച്ച ഇടമെങ്കിലും പി.സി ജോർജിലൂടെ അറിയപ്പെടുന്ന നിയോജക മണ്ഡലമാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാർ. പി.സി ജോർജ് എന്ന രാഷ്ട്രീയ നേതാവിനെ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലം പൂഞ്ഞാറിലെ രാഷ്ട്രീയം ചുറ്റിക്കറങ്ങിയത്. 1996 മുതൽ തുടർച്ചയായി 25 വർഷമാണ് പി.സി ജോർജ് പൂഞ്ഞാറിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത്.
ഇടത് മുന്നണിയ്ക്കൊപ്പവും വലത് മുന്നണിയ്ക്കൊപ്പവും മാറിമാറി നിന്നപ്പോഴും പി.സിയെ പൂഞ്ഞാറുകാർ വിജയിപ്പിച്ചു. 2001-ലും 2006-ലും എൽഡിഎഫിനൊപ്പം വിജയിച്ച പി.സി ജോർജ് 2011-ൽ കെ എം മാണിയോടൊപ്പം ചേർന്ന് യുഡിഎഫ് സ്ഥാനാർഥിയായാണ് ജയിച്ചത്. 2016-ൽ ഒറ്റയ്ക്ക് മത്സരിച്ച റെക്കോർഡ് ഭൂരിപക്ഷത്തോടെ (27,821) വിജയിച്ചത് മറ്റൊരു ചരിത്രം. എന്നാൽ 2021 നിയമസഭ തെരഞ്ഞെടുപ്പോടെ 25 വർഷക്കാലത്തെ പി.സി ജോർജിൻറെ പൂഞ്ഞാറിലെ ആധിപത്യം അവസാനിച്ചു. എൽഡിഎഫ് സ്ഥാനാർഥിയും കേരള കോൺഗ്രസ് എം സ്ഥാനാർഥിയുമായ സെബാസ്റ്റ്യൻ കുളത്തുങ്കൽ 16,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കഴിഞ്ഞവട്ടം വിജയിക്കുകയായിരുന്നു. കേരള ജനപക്ഷത്തിൻറെ പതാകയ്ക്ക് കീഴിലായിരുന്നു പി.സിയുടെ കഴിഞ്ഞയങ്കം.
ഇത്തവണയും എൽഡിഎഫ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തന്നെയാണ് കളത്തിലിറക്കിയത്. പൂഞ്ഞാർ തിരിച്ചുപിടിക്കാൻ തുനിഞ്ഞിറങ്ങിയ പി.സി ജോർജ് ഇക്കുറി ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിയായിരുന്നു. സമീപ വർഷങ്ങളിൽ പി.സി ജോർജ് സ്വീകരിച്ച തീവ്ര നിലപാടുകളെ പൂഞ്ഞാറിലെ വോട്ടർമാർ എങ്ങനെ കാണും എന്നതായിരുന്നു ഈ നിയമസഭ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam