
തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ 15 വയസുകാരിയുടെ പരാക്രമം. എസ്ഐയുൾപ്പടെ ജീവനക്കാരുടെ മുഖത്തടിച്ചും അസഭ്യം വിളിച്ചും സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞും പെൺകുട്ടി പൊലീസുകാരെ വട്ടം കറക്കി. ഒടുവിൽ ബഹളം രൂക്ഷമായതോടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചാണ് പൊലീസ് തടിയൂരിയത്. ബുധനാഴ്ച രാത്രി 10ന് ശേഷം തിരുവനന്തപുരത്തെ പോത്തൻകോട് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ബാറിനു സമീപത്തെ റോഡിൽ സംശയാസ്പദമായി കണ്ട റൗഡി ലിസ്റ്റില്‍പെട്ട 28കാരനെ പൊലീസ് പട്രോളിങ് സംഘം പിടികൂടി സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് ബഹളവുമായി യുവതി സ്റ്റേഷനിലേക്ക് ഓടിയെത്തിയത്. എന്‍റെ ചെർക്കനെ ഇറക്കി വിടടാ എന്ന് അലറിയാണ് പെൺകുട്ടി എത്തിയത്.
സുഹൃത്തിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സമയം സ്റ്റേഷനിൽ വനിതാ പൊലീസുകാർ ഇല്ലാത്തതിനാൽ പെൺകുട്ടിയെ തടഞ്ഞുവയ്ക്കാൻ കഴിയാതെ വരികയും പെൺകുട്ടി എസ്ഐ അടക്കമുള്ളവരെ മർദിക്കുകയുമായിരുന്നു. സംഘർഷം രൂക്ഷമായതോടെ വനിതാ പൊലീസുകാരെ വിളിച്ചു വരുത്തിയെങ്കിലും പെൺകുട്ടി ബഹളം തുടർന്നു. ഇതോടെ വീട്ടുകാരെ വിളിച്ചുവരുത്തി ആംബുലൻസിൽ പുലർച്ചെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ലഹരിക്ക് അടിമയാണോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. ദ്യശ്യങ്ങൾ ഇതിനോടകം സമൂഹ്യമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam