കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച് ജനതാ പാർട്ടി സൗത്ത് സോൺ കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. തെലങ്കാനയിലെ ഹൈദരാബാദിൽ വെച്ചാണ് പാർട്ടി പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്

തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സൗത്ത് സോൺ കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. തെലങ്കാനയിലെ ഹൈദരാബാദിൽ വെച്ചാണ് പാർട്ടി പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. അഞ്ച് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രാദേശിക ഏകോപനവും പ്രവർത്തനങ്ങളും ഊർജിതമാക്കുകയാണ് ഈ നീക്കത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.

കേരളത്തിൽ നിന്നുള്ള പ്രതിനിധികളായി നിതിൻ നോബിൾ, ഫിറോസ് ഖാൻ, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ് എന്നിവരെ നിയമിച്ചു. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, തെലങ്കാന, ലക്ഷദ്വീപ്, ആന്തമാൻ & നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്തമാനിൽ കെ. വിശ്വനാഥനും, ലക്ഷദ്വീപിൽ മുഹമ്മദ് തുഫൈലുമാണ് പാർട്ടിയുടെ പ്രതിനിധികൾ. ആന്ധ്രയിൽ ചേതൻ പ്രമോദ്, എൻ.ഭാസ്‌കർ, രാജ രത്നം എന്നിവരും കർണാടകയിൽ ഭാവന, ജുനൈദ് അഹമദ്, മൊഹ്‌സിൻ, രാഹുൽ ഫിലിപ്, രാജേഷ് മോഹൻ ഗൗഡ എന്നിവരും തമിഴ്‌നാട്ടിൽ എളമാരൻ, പ്രഭാകരൻ, സെൽവ കാർതിക്, രാജ് കുമാർ, ഷാജഹാൻ എന്നിവരും തെലങ്കാനയിൽ ശ്രീജ റെഡ്ഡി, സ്റ്റാൻലി കോരണി, ഉപ്പു അശോക് എന്നിവരുമാണ് പ്രതിനിധികൾ.

സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ യൂണിറ്റുകളും പാർട്ടിയുടെ കേന്ദ്ര നേതൃത്വവും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുന്നതിനും, പ്രാദേശിക വിഷയങ്ങളും മുൻഗണനകളും പാർട്ടി ഘടനയ്ക്കുള്ളിൽ കാര്യക്ഷമമായി എത്തിക്കുന്നതിനും ഈ സമിതി മേൽനോട്ടം വഹിക്കും. വരും ആഴ്ചകളിൽ തന്നെ കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ചേരുമെന്നും, ഭാവി പ്രവർത്തനങ്ങളുടെ കൃത്യമായ റോഡ്മാപ്പ് തയാറാക്കി പ്രഖ്യാപിക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.