
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സർവീസിൽ നിന്നും തന്നെ പിരിച്ചു വിടാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന പിആർ സുനുവിന്റെ അപേക്ഷ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. നടപടി സ്വീകരിക്കാൻ ഡിജിപിക്ക് അധികാരമുണ്ടെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. ഈ മാസം 31 നകം സുനു കാരണം കാണിക്കലിന് മറുപടി നൽകാനും ട്രിബ്യൂണൽ നിർദ്ദേശം നൽകി. വകുപ്പുതല നടപടി 15 തവണ നേരിട്ട ഇൻസ്പെക്ടറാണ് സുനു. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുളള സമയം ബുധനാഴ്ച അവസാനിച്ചിരുന്നു.
ദളിത് പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയാണ് സുനു. ഇയാൾക്കെതിരെ വകുപ്പ്തല അന്വഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ. ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുന:പരിശോധിച്ച് പിരിച്ചുവിടലാക്കി മാറ്റി. ഇതിന് ശേഷം കാരണം കാണിക്കൽ നോട്ടീസ് നൽകി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഗം കേസിൽ ആരോപണം വിധേയാനായതിനെ തുടർന്ന് ബേപ്പൂർ കോസ്റ്റൽ ഇൻസ്പെകറായിരുന്ന സുനു ഇപ്പോൾ സസ്പെഷനിലാണ്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദ്ദേശം നൽകിയത് ഇതിനെ തുടർന്നാണ്.
സുനു ബലാൽസംഗ കേസിൽ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങള്‍ ഉയർന്നത്. ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് കയറുന്നവര്‍ മുതൽ വകുപ്പ് തല നടപടികൾ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നവര്‍ വരെ സംസ്ഥാന പൊലീസ് സേനയിലുണ്ട്. ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന പൊലീസുകാരെ സർവ്വീസിൽ നിന്നും നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും.
ഇടുക്കിയിൽ മാങ്ങ മോഷ്ടിച്ച പൊലീസുകാരനും എറണാകുളം റൂറലിൽ സ്വർണം മോഷ്ടിച്ച പൊലീസുകാരനെയും പിരിച്ചുവിടാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി തുടങ്ങി. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്താനും നടപടി എടുക്കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നത് ആദ്യമല്ല. വിവാദങ്ങളും സമ്മര്‍ദ്ദങ്ങളും നിയമക്കുരുക്കും ചൂണ്ടിക്കാട്ടി ഓരോ തവണയും സർക്കാർ തന്നെ ഈ നീക്കങ്ങളിൽ നിന്ന് പിന്മാറുന്നതാണ് പതിവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam