മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്ക് 'ബ്രോ'യുടെ മറുപടി അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകൾ, വിവാദം

By Web TeamFirst Published Feb 23, 2021, 1:05 PM IST
Highlights

തീർത്തും ഔദ്യോഗികമായി ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ പ്രശാന്ത് നായർ ഐഎഎസ്സിന്റെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകയ്ക്ക് ലഭിച്ചത് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകളാണ്. 

കൊച്ചി: ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡിയായ എൻ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകയ്ക്ക് ലഭിച്ചത് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകളാണ്. മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവർത്തകയായ കെ പി പ്രവിതയ്ക്കാണ് മോശം അനുഭവമുണ്ടായത്.

എന്തടിസ്ഥാനത്തിലാണ് ഔദ്യോഗിക പ്രതികരണം തേടുമ്പോൾ ഇത്തരം മോശം സ്റ്റിക്കറുകൾ അയക്കുന്നതെന്ന് ചോദിച്ചപ്പോൾ, അതുവരെ അയച്ച സ്റ്റിക്കറുകൾ ഡിലീറ്റ് ചെയ്ത്, ആള് മാറിപ്പോയി, വാർത്ത കിട്ടാനുള്ള വഴിയിതല്ലെന്നും, ചില മാധ്യമപ്രവർത്തകർ ശുചീകരണത്തൊഴിലാളികളേക്കാൾ താഴ്ന്നവരാണെന്നും എൻ പ്രശാന്തിന്റെ മറുപടി.

പത്രത്തിലൂടെ ഇത് വാർത്തയാവുകയും, ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവരികയും ചെയ്തപ്പോൾ, മാധ്യമപ്രവർത്തകരും അല്ലാത്തവരും അടക്കം നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സംഭവം വിവാദമായതിനെത്തുടർന്ന്, എൻ പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്. 

നമ്പറെടുത്ത് ആദ്യം വിളിച്ചപ്പോൾ പ്രതികരണമില്ലെന്ന് കണ്ടപ്പോഴാണ്, വാട്സാപ്പിലൂടെ സന്ദേശമയച്ചതെന്ന്, പത്രത്തിൽ നൽകിയ വാർത്തയിൽ ലേഖിക പറയുന്നു. മോശം മറുപടി ലഭിച്ചപ്പോൾ ഇത് പ്രശാന്തിന്റെ നമ്പർ തന്നെയാണോ എന്ന് പരിശോധിക്കാൻ ട്രൂ കോളർ വഴി നമ്പർ ചെക്ക് ചെയ്തു. അപ്പോഴും പ്രശാന്ത് എന്ന പേരും, ഒപ്പം prasanthnair.ias@gmail.com എന്ന മെയിൽ ഐഡിയും ഒപ്പം ലഭിച്ചു. 

ലേഖികയും എൻ പ്രശാന്തും തമ്മിൽ സംസാരിച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഇവിടെ:

അതിന്റെ മലയാളപരിഭാഷ ഇങ്ങനെ:

ലേഖിക (1.33) : ഹായ്, എന്റെ പേര് പ്രവിത. മാതൃഭൂമി ലേഖികയാണ്. ഇപ്പോൾ സംസാരിക്കാൻ സമയമുണ്ടാകുമോ? വാർത്തയുമായി ബന്ധപ്പെട്ട കാര്യത്തിനാണ്.

എൻ പ്രശാന്ത് (1.47) : സുനിൽ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കർ അയക്കുന്നു

ലേഖിക (1.48) : (സ്മൈലികൾ) നിങ്ങൾക്ക് പ്രശ്നമുണ്ടാക്കുന്നതല്ല, എന്താണ് നിങ്ങൾക്ക് പറയാനുള്ളതെന്ന് അറിയാൻ മാത്രമാണ്. 

എൻ പ്രശാന്ത് (1.54) : അഭിനേത്രിയുടെ ചിത്രമുള്ള അശ്ലീലച്ചുവയുള്ള സ്റ്റിക്കർ

ലേഖിക (1.56) : ഇതെന്ത് തരം മറുപടിയാണ് ..!

എൻ പ്രശാന്ത് (1.58) : മറ്റൊരു നടി നിലവിളിക്കുന്ന തരം സ്റ്റിക്കറിലൂടെ മറുപടി

ലേഖിക (2.10) : ഇത്ര അശ്ലീലച്ചുവയുള്ള പ്രതികരണം ഉത്തരവാദിത്തപ്പെട്ട സർക്കാർ പോസ്റ്റിലിരിക്കുന്ന ഒരാളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഇത് ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഞാൻ ഉന്നയിക്കും. എനിക്ക് നിങ്ങളുടെ ഭാഗത്ത് നിന്ന് പ്രതികരണം വേണ്ട. എല്ലാറ്റിനും പുറമേ, നിങ്ങളാദ്യം സ്ത്രീകളോട് പെരുമാറുന്നതെങ്ങനെയെന്ന് പഠിക്കണം. നന്ദി!

എൻ പ്രശാന്ത് (2.10): എന്ത്?! 
എൻ പ്രശാന്ത് (2.11): വാർത്ത കിട്ടാനുള്ള വഴി കൊള്ളാം. പക്ഷേ സോറി, നിങ്ങൾക്ക് ആള് മാറിപ്പോയി. വഴിയും മാറിപ്പോയി. ബൈ മാഡം.
എൻ പ്രശാന്ത് (2.23): ചില മാധ്യമപ്രവർത്തകരെയും ശുചീകരണത്തൊഴിലാളികളെയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ അദ്ഭുതമില്ല. 

സംഭവം വിവാദമായതോടെ, ആ സ്റ്റിക്കറുകൾ അയച്ചത് താനാണെന്നാണ് എൻ പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് അവകാശപ്പെടുന്നത്. എന്നാൽ ഔദ്യോഗിക നമ്പറിൽ തീർത്തും ഔദ്യോഗികമായ പ്രതികരണം തേടിയപ്പോൾ അതിന് ഭാര്യയാണോ മറുപടി പറയുക എന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്നുയരുന്നത്. മറുപടിയില്ലെങ്കിൽ പ്രതികരണത്തിന് താത്പര്യമില്ലെന്ന് പറയുന്നതിന് പകരം ഇത്തരം പ്രതികരണങ്ങളുടെ അർത്ഥമെന്തെന്നും ഒപ്പം ശുചീകരണത്തൊഴിലെന്നാൽ എന്നാണ് മോശമായ കാര്യമായതെന്നും വനിതാമാധ്യമപ്രവർത്തകർ അടക്കം ചോദിക്കുന്നു.

ഇടയ്ക്ക് വീഡിയോ കോൾ ലേഖിക വിളിച്ചിരുന്നുവെന്ന് പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പറയുന്നു. ഇത്തരം മോശം സ്റ്റിക്കറുകൾ ലഭിച്ചപ്പോൾ അത് എൻ പ്രശാന്തിൽ നിന്ന് പ്രതീക്ഷിക്കാതിരുന്നതിനാൽ, മറുപുറത്ത് ആരാണെന്നറിയാൻ ബ്യൂറോ ചീഫിന്റെ നിർദേശപ്രകാരം തന്നെയാണ് ലേഖിക വിളിച്ചു നോക്കിയത്. എന്നാൽ മറുപടിയുണ്ടായില്ല. 

ലക്ഷ്മി പ്രശാന്തിന്റെ പോസ്റ്റ് ഇങ്ങനെ:

എന്റെ ഭർത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു മാന്യൻ/മാന്യയുടെ നിർമ്മിത വാർത്ത.

ഉച്ചക്ക് പ്രശാന്ത് ഊണ് കഴിക്കുമ്പോൾ എന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ഈ ചാറ്റിന് മറുപടി ഇട്ടത് ഞാനായത് കൊണ്ടാണ് ഈ പോസ്റ്റ് ഞാനിടുന്നത്. മനസ്സ് സ്വസ്ഥമായിരിക്കാൻ പ്രശാന്തിനെ ഫോണിൽ നിന്നും വാർത്തകളിൽ നിന്നും പരമാവധി മാറ്റി നിർത്താനാണ് എന്റെ ശ്രമം. പെട്ടെന്ന് കേറി ഒന്നും പ്രതികരിക്കാതിരിക്കാൻ. ഇതുവരെ നല്ല കുട്ടിയായി മിണ്ടാതിരിപ്പുണ്ട്.

ഒരു വ്യക്തി ഒരു വാർത്തയോട് പ്രതികരിക്കണോ വേണ്ടയോ എന്ന് ഒരു ലേഖകനോ ലേഖികയോ തീരുമാനിക്കുന്ന നാടല്ല ഇത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് മാതൃഭുമിയിലെ തന്നെ മുതിർന്ന ലേഖകരോട് ഉൾപ്പെടെ പ്രശാന്ത് പറഞ്ഞിട്ടുള്ളതാണെന്ന് എനിക്കറിയാം. അത് മനസ്സിലാക്കുന്നവരാണ് ഒട്ടുമിക്ക പത്രപ്രവർത്തകരും. അച്ചടക്കമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറയാനുള്ളത് പറയേണ്ടവരോട് രേഖാമൂലം പറയും. പെഴ്സണൽ വാട്ട്സാപ്പ് വഴി ഒരു IAS ഉദ്യോഗസ്ഥനെയും വീട്ടിലിരിക്കുന്നവരെയുമൊക്കെ ബന്ധപ്പെടാനും ചോദ്യം ചെയ്യാനും അവർ ആവശ്യപ്പെടുന്ന രീതിയിൽ ഉത്തരം കൊടുത്തില്ലെങ്കിൽ അപമാനിച്ച് വാർത്ത കൊടുക്കാനും ഈ നാട് വെള്ളരിക്കാപ്പട്ടണമല്ല.

വിവാദത്തിൽ തീ കൂട്ടാൻ ഒരു വാചകം ഒപ്പിച്ച് അതാഘോഷിക്കാൻ നോക്കി, നടന്നില്ല. പ്രതികരണം കിട്ടാതെ ചമ്മി. ചമ്മിയതും വാർത്തയാക്കി. എന്നാൽ കാര്യങ്ങൾ ഇത്ര സിമ്പിളല്ല. കഥക്ക് പിന്നിൽ പറയാത്തത് വേറെയുണ്ട്.

പലതവണ അജ്ഞാത നമ്പറുകളിൽ നിന്ന് പല പേരുകളിൽ പലതവണ കോളും മെസേജും " വീഡിയോ കോളും" ചെയ്ത ഈ മാന്യ/മാന്യന്റെ ഉദ്ദേശ്യം നന്നായി മനസ്സിലാക്കിയാണ് അയാളെ ഞാൻ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാക്കുക. സ്റ്റിക്കറുകൾ മാത്രം കിട്ടിയപ്പോൾ കാര്യം നടക്കില്ലെന്ന് മനസ്സിലായ ലേഖകൻ/ലേഖിക ട്രാക്ക് മാറ്റുന്നു. ഒരു IAS ഉദ്യോഗസ്ഥനോട് "താങ്കളെ ഉപദ്രവിക്കാനല്ല" എന്ന ചെറിയ വായിലെ വലിയ വർത്തമാനത്തിന് "ഓ യാ!" എന്നല്ലാതെ എന്ത് പറയാൻ! ഞാനിട്ട സീമച്ചേച്ചിയുടെ "ഓ..യാ!" എന്ന സ്ഥിരം സ്റ്റിക്കർ അശ്ലീലമായി പെട്ടെന്ന് തോന്നിയ ലേഖകൻ/ലേഖിക വീണ്ടും വീഡിയോ കോൾ തുടങ്ങി. അത് കൊള്ളാല്ലോ. അശ്ലീലം കാണാനാണോ വീഡിയോ കോൾ? ഒരു വീഡിയോ കോൾ എങ്ങനെയെങ്കിലും അറ്റന്റ് ചെയ്യിച്ച് അതിന്റെ സ്ക്രീൻ ഷോട്ട് എടുക്കുന്ന പഴയ നമ്പറൊക്കെ ഈ ഭാഗത്തുള്ളവർക്കും അറിയാം. സാധാരണ ഒരു സ്റ്റിക്കറിനെ "അശ്ലീലം" എന്ന് വിശേഷിപ്പിച്ച ലേഖകൻ/ലേഖിക വീഡിയോ കോള് നടത്തി അതിന്റെ സ്ക്രീൻ ഷോട്ടെടുത്ത് 'സെക്സ് ചാറ്റ്' എന്ന് വാർത്ത സൃഷ്ടിക്കലായിരുന്നു പരിപാടി. സത്യത്തിൽ കോൾ എടുത്ത് ഞാൻ രണ്ട് പറയുകയായിരുന്നു വേണ്ടത്.

മാതൃഭൂമി വാർത്താ റിപ്പോർട്ടിൽ അച്ചടിച്ച് വന്ന സ്ക്രീൻഷോട്ടിൽ അവർ എഡിറ്റ് ചെയ്ത് മാറ്റിയ ലേഖകൻ/ലേഖിക വിളിച്ച വീഡിയോ കോളുകൾ ഇവിടെ കാണാം. ചിലതൊക്കെ വ്യാജമായി ചമച്ചും ഒളിച്ച് വെച്ചാലല്ലേ വാർത്ത നിർമ്മിക്കാനാവൂ! വീണ്ടും വിളിച്ച് ശല്യം ചെയ്ത ലേഖകൻ/ലേഖികയുടെ ശല്യം തുടർന്നപ്പോൾ ഫോൺ പിടിച്ച് വാങ്ങി ശല്യം ‘wrong person and wrong tactics’ എന്ന് മെസേജിട്ട് പ്രശാന്ത് അയാളെ ബ്ലോക്ക് ചെയ്തു. പഞ്ച് ഡയലോഗ് അടിച്ചിട്ടേ ബ്ലോക്കാക്കാൻ പാടുള്ളൂ എന്ന് പറഞ്ഞ് വീണ്ടും അൺബ്ലോക്ക് ചെയ്ത് ലാസ്റ്റ് പഞ്ചിന് എന്റെ സ്ഥിരം ഡയലോഗ് ഞാനിട്ടു. അവരുടെ ഭീഷണി വെറുതേ കാണണ്ടാ, ഫുൾ കൊട്ടേഷനാണെന്ന് പറഞ്ഞ് എല്ലാം ഡിലീറ്റ് ചെയ്യാൻ തുനിഞ്ഞ എന്നെ തടഞ്ഞ പ്രശാന്തിന് നന്ദി. അല്ലെങ്കിൽ ഈ സ്ക്രീൻഷോട്ടുകൾ കാണിക്കാൻ ഉണ്ടാവില്ലായിരുന്നു.

ലേഖകൻ/ലേഖിക സ്വയം കൊഞ്ഞനം കുത്താതെ കൊട്ടേഷൻ തന്ന ചേട്ടനോട് പോയി ഏറ്റ കാര്യം നടന്നില്ല എന്ന് പറയുക. പ്രൊഫഷനലായി വാർത്ത ചെയ്യാനറിയാത്തവർ വാർത്ത സൃഷ്ടിക്കാൻ കാണിക്കുന്ന നിലവാരമില്ലായ്മയായിട്ടേ ഇതിനെ കാണാനാവൂ. പിന്നെ, സ്കാവഞ്ചർ എന്നാൽ ശവംതീനിയെന്നാണ് അർത്ഥം. എന്നാൽ ലേഖകൻ/ലേഖികക്ക് അത് തോട്ടിപ്പണിയാണത്രെ. തർക്കാനില്ല.

പ്രൊഫഷനലുകളായ മറ്റ് മാധ്യമ പ്രവർത്തകർ ആരും മൗനമായിരിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഇങ്ങനെ ശല്യം ചെയ്യുന്നില്ല. പത്രക്കാരെ പ്രശാന്തിനെതിരെ തിരിച്ച് വിടാൻ എടുത്ത കൊട്ടേഷൻ ആണത്രെ. ബുദ്ധിയുള്ള പത്രപ്രവർത്തകർക്ക് ഇതൊക്കെ മനസ്സിലാവും. ദയനീയം തന്നെ മൊയലാളീ. ഈ തൊഴിലിന് ജേർണലിസം എന്നല്ല, power broking/operator/political slave എന്നൊക്കെയാണ് പറയുക. മാധ്യമസുഹൃത്തുക്കൾ ഇത്തരം ശവംതീനി ക്യാറ്റഗറിയിൽ പെടുന്നവരെ തിരിച്ചറിയുക. മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സും മര്യാദയും ഇത്തരക്കാരെ പഠിപ്പിക്കുക. വീടും കുടുംബവും അച്ഛനമ്മമാരും ഒക്കെ ഉള്ളവരാണ് ഉദ്യോഗസ്ഥർ. മൃഗശാലയിലെ ജീവികളെ കൂട്ടിൽ കാണുമ്പോൾ കമ്പും കോലുമിട്ട് കുത്തിനോവിച്ച് പൊട്ടിച്ചിരിക്കുന്നതല്ല മാധ്യമപ്രവർത്തനം. Respect our privacy and space.

ഈ വാർത്ത അച്ചടിക്കുന്നതിന് മുമ്പ് സത്യാവസ്ഥ ചോദിക്കാൻ മാതൃഭൂമിയിലെ ഒരാളും പ്രശാന്തിനെയോ എന്നെയോ വിളിച്ചിട്ടില്ല. മാതൃഭൂമിക്കൊരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു. പണ്ടൊക്കെ എഡിറ്റർ ഇമ്മാതിരി ഊളത്തരങ്ങൾക്ക് മാപ്പ് പറയുമായിരുന്നു. മനോജ് ദാസ് എന്ന എഡിറ്ററിലാണ് പ്രതീക്ഷ.

N B: രാവിലെ ഒരു പത്രപ്രവർത്തക സുഹൃത്ത് പ്രശാന്തിനോട് പറയാൻ പറഞ്ഞതാണ് - "മിണ്ടാതിരുന്നാൽ പോരായിരുന്നോ? എന്തിനാ എല്ലാവരോടും പ്രതികരിക്കാൻ നിൽക്കുന്നത്?" പ്രതികരിക്കാതെയിരുന്നു എന്നതാണ് പ്രശ്നം!

click me!