പ്രധാനാധ്യാപകന്‍റെ യോഗ്യത വെട്ടിക്കുറയ്ക്കുന്നു, യോഗ്യതാ പരീക്ഷകള്‍ പാസാകണമെന്ന നിയമഭേദഗതി ഒഴിവാക്കും

Published : Jul 05, 2020, 09:27 AM ISTUpdated : Jul 05, 2020, 10:01 AM IST
പ്രധാനാധ്യാപകന്‍റെ യോഗ്യത വെട്ടിക്കുറയ്ക്കുന്നു, യോഗ്യതാ പരീക്ഷകള്‍ പാസാകണമെന്ന നിയമഭേദഗതി ഒഴിവാക്കും

Synopsis

വിദ്യാഭ്യാസ അവകാശ നിയമത്തിലെ യോഗ്യതാ പരീക്ഷ പാസായിരിക്കണമെന്ന ചട്ടം ഭേദഗതി നീക്കം ചെയ്യാനുള്ള വിജ്ഞാപനത്തിന്‍റെ കരട് ഏഷ്യാനെറ്റ് ന്യൂസിന്

കോഴിക്കോട്: സംസ്ഥാനത്തെ പ്രൈമറി ഹെഡ്മാസ്റ്റര്‍മാരുടെ യോഗ്യതയില്‍ ഇളവ് ചെയ്ത് സര്‍ക്കാര്‍ തീരുമാനം. ഇതിനായി വിദ്യാഭ്യാസ അവകാശ നിയമത്തിലെ യോഗ്യതാ പരീക്ഷ പാസായിരിക്കണമെന്ന ചട്ടം ഭേദഗതി നീക്കം ചെയ്യാനുള്ള വിജ്ഞാപനത്തിന്‍റെ കരട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇളവ് നല്‍കുന്നതിന്‍റെ ഭാഗമായി നിയമനം നടപ്പാക്കത്തതിനാല്‍ സംസ്ഥാനത്തെ 947 സ്കൂളുകളില്‍ ഇപ്പോള്‍ പ്രധാനധ്യാപകരില്ല. വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കൂട്ടാനുള്ള ശ്രമങ്ങള്‍ക്കിടെ നിലവിലുള്ള യോഗ്യതയില്‍ ഇളവ് വരുത്തിക്കൊടുക്കുന്നത് ദുരൂഹമാണെന്നാണ് ഉയരുന്ന ആരോപണം. അതിനിടെ ഹൈക്കോടതി വിധി പ്രകാരം യോഗ്യതാ പരീക്ഷാ പാസായവരെ മാത്രമേ ഹെഡ്മാസ്റ്റര്‍മാരാക്കാവൂ എന്ന ഉത്തരവ് ചില ഡിഡിഇമാര്‍ പുറത്തിറക്കിക്കഴിഞ്ഞു. 

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ചുവട് പിടിച്ച് 2011 ലാണ് കേരളത്തില്‍ നിയമം ഭേദഗതി ചെയ്യുന്നത്. ഭേദഗതിയില്‍ പറയുന്നത് ഇതാണ്. സംസ്ഥാനത്ത് പ്രൈമറി സ്കൂളുകളില്‍ പ്രധാന അധ്യാപകന്‍ ആകണമെങ്കില്‍ 12 വര്‍ഷത്തെ സര്‍വീസിനൊപ്പം യോഗ്യതാ പരീക്ഷകളും പാസ്സാകണം. പരീക്ഷകള്‍ പാസാകാത്തവര്‍ക്ക് അന്ന് മൂന്ന് വര്‍ഷം ഇളവും നല്‍കി. നിയമപോരാട്ടത്തിലേക്ക് വിഷയം നീണ്ടതോടെ  2020 ജനുവരി 27 ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കി. 

യോഗ്യതാ പരീക്ഷാ പാസായവരെ മാത്രമേ പ്രൈമറി സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരാക്കാൻ പാടുള്ളൂ എന്നായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെ ഹൈക്കോടതി ഉത്തരവനുസരിച്ച് മലപ്പുറം ഡിഡിഇ നിയമനം നടത്തുകയും പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ഡിഡിഇ മാര്‍ യോഗ്യതയുള്ളവരുടെ സാധ്യതാപട്ടികയും പ്രസിദ്ധീകരിച്ചു. അതിനിടെ യോഗ്യതാ പരീക്ഷാ പാസാവാത്ത ചില അധ്യാപകര്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീകോടതി കേസ് ആഗസ്റ്റില്‍ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്‍റെ തിരക്കിട്ട നീക്കം. 

വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചട്ടം 18(1) തന്നെ നീക്കം ചെയ്യാനാണ് തീരുമാനം. ഇതിനായി ഇക്കഴിഞ്ഞ മാര്‍ച്ച് 11 ന് പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ വിജ്ഞാപനത്തിന്‍റെ കരടാണിത്. പ്രൈമറി സ്കൂളുകളില്‍ ഹെഡ്മാസ്റ്ററാകാന്‍ യോഗ്യതാ പരീക്ഷ പാസ്സാകണമെന്നത് എടുത്തുകളയാനാണ് തീരുമാനം. ഇത് വിജ്ഞാപനമായി പുറത്തിറങ്ങതോടെ സംസ്ഥാനത്തെ യോഗ്യതാ പരീക്ഷ പാസ്സാവാത്ത അധ്യാപകര്‍ക്ക് പ്രൈമറി സ്കൂളുകളില്‍ പ്രധാന അധ്യാപകരാകാം. യോഗ്യതാ പരീക്ഷ പാസ്സായ നിരവധി അധ്യാപകര്‍ ഉണ്ടെന്നിരിക്കേ വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഇല്ലാതാക്കുന്ന ഈ തിരുമാനം ചില അധ്യാപക സംഘടനാ നേതാക്കള്‍ക്ക് വേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പ്രൈമറി സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് അടക്കമുള്ള കാര്യങ്ങള്‍ നടക്കുമ്പോഴാണ് സംസ്ഥാനത്ത് 947 പ്രധാന അധ്യാപകരുടെ ഒഴിവ് നികത്താതെ കിടക്കുന്നത്. യോഗ്യതാ പരീക്ഷ പാസ്സാകാത്തവരെ നിയമിക്കാനുള്ള സര്‍ക്കാര്‍ ഒത്തുകളിയാണ് ഇതിന്‍റെ പിന്നിലെന്നാണ് ആരോപണം.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും