
തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ ആദ്യ സർവീസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമ്പോള്‍ നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ബസ്, ട്രെയിൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തമ്പാനൂർ കെഎസ്ആർടിസി സ്റ്റാന്‍റില്‍ നിന്നും 11 മണിവരെയുള്ള ബസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിലെ കടകളും ഓഫീസുകളും 11 മണി വരെ അടച്ചിടും.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം, പൊതുസമ്മേളനം നടക്കുന്ന സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങൾ അതീവ സുരക്ഷാമേഖലയാണ്. റെയിൽവേ സ്റ്റേഷൻ, സെൻട്രൽ സ്റ്റേഡിയം എന്നിവയുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തിരുന്നു. സംസ്ഥാന പൊലീസും കനത്ത സുരക്ഷയാണ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷക്കായി തലസ്ഥാനത്ത് 2000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസർവ് ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
തലസ്ഥാനത്തെ ഗതാഗത നിയന്ത്രണങ്ങള്‍ ഇങ്ങനെ
കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ
1.ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്.
2.എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്.
3.മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്.
4.ചെന്നൈ-തിരുവനന്തപുരം മെയിൽ.
5.മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്.
6. മലബാർ എക്സ്പ്രസ് വൈകീട്ട് 6.45ന് യാത്ര തുടങ്ങുന്നതും കൊച്ചുവേളിയിൽ നിന്നാണ്.
7. ചെന്നൈ മെയിൽ വൈകിട്ട് 3.03ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.
8.നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും.
Read More : പ്രധാനമന്ത്രിയെ കാത്ത് തലസ്ഥാനം; ഉദ്ഘാടനം ചെയ്യുന്ന വൻ വികസന പദ്ധതികൾ ഇവ