
ആലപ്പുഴ : വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ സ്കൂളിന് പുറത്താക്കി സ്കൂൾ അധികൃതര്‍ ഗേറ്റടച്ചു. രക്ഷിതാക്കളെത്തി സ്കൂൾ പ്രിൻസിപ്പളുമായി ചര്‍ച്ച നടത്തി, വൈകി വരുന്നവരുടെ രജിസ്റ്ററിൽ പേർ എഴുതിച്ച ശേഷം കുട്ടികളെ സ്കൂളിന് ഉള്ളിലേക്ക് കയറ്റി സ്കൂൾ അധികൃതര്‍. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികൾക്കാണ് ഒരു മണിക്കൂറിലേറെ സമയം സ്കൂൾ അധികൃതരുടെ ക്രൂരതയെ തുടര്‍ന്ന് നടുറോഡിൽ പൊരി വെയിലിൽ നിൽക്കേണ്ടി വന്നത്.
ഇന്ന് രാവിലെ എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. 25 ഓളം വിദ്യാർത്ഥികൾക്കാണ് വൈകിയെത്തിയതിനാൽ സ്കൂളിനുള്ളിലേക്ക് കയറാനാകാതെ റോഡിൽ നിൽക്കേണ്ടി വന്നത്. ബസ് വൈകിയതിനാലാണ് സ്കൂളിൽ സമയത്ത് എത്താൽ സാധിക്കാതിരുന്നതെന്നാണ് കുട്ടികൾ നൽകുന്ന വിശദീകരണം. അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് കുട്ടികളോട് ഇത്തരത്തിൽ സ്കൂൾ അധികൃതർ ക്രൂരത കാണിക്കുന്നതെന്ന് വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും പറഞ്ഞു.
വിദ്യാർത്ഥികളോട് സ്കൂളിന്റെ ക്രൂരത, വൈകിയെത്തിയവരെ പുറത്താക്കി ഗേറ്റ് പൂട്ടി, 25 ഓളം കുട്ടികൾ റോഡിൽ
എന്നാൽ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്ന നിലപാടിലായിരുന്നു സ്കൂൾ അധികൃതര്‍. രാവിലെ ഒമ്പത് മണിക്കാണ് സ്കൂളിൽ ബെൽ അടിക്കുന്നത്. 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിവിട്ടു. അതിനും ശേഷമെത്തിയവരെയാണ് പുറത്താക്കി ഗേറ്റ് അടച്ചത്. ക്ലാസിൽ വരാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികളെന്നും അതിനാലാണ് ഉള്ളിലേക്ക് കയറ്റാതെ ഗേറ്റ് അടച്ച് പൂട്ടിയതെന്നും പ്രിൻസിപ്പൾ മാത്തുക്കുട്ടി വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രക്ഷിതാക്കളെത്തിയിട്ടും വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് കയറ്റാതെ പൊരിവെയിലത്ത് നിര്‍ത്തിയ സ്കൂൾ അധികൃതര്‍ ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസിലൂടെ വിവരം പ്രചരിച്ചതോടെ വൈകിയെത്തുന്നവര്‍ക്കുള്ള പ്രത്യേക രജിസ്റ്ററിൽ പേരെഴുതിച്ച ശേഷമാണ് കുട്ടികളെ ഗേറ്റിന് ഉള്ളിലേക്ക് കയറ്റാൻ തയ്യാറായത്.
read more 'യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണ്'; സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി കോടതിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam