വിദ്യാർത്ഥികളോട് സ്കൂളിന്റെ ക്രൂരത, വൈകിയെത്തിയവരെ പുറത്താക്കി ഗേറ്റ് പൂട്ടി, 25 ഓളം കുട്ടികൾ റോഡിൽ
25 ഓളം വിദ്യാർത്ഥകൾ റോഡിൽ നിൽക്കുകയാണ്. കുട്ടികൾ അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് ഈ ക്രൂരതയെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ആലപ്പുഴ : വിദ്യാർത്ഥികളോട് സ്കൂളിന്റെ ക്രൂരത. വൈകി എത്തിയ കുട്ടികളെ പുറത്താക്കി അധികൃതർ സ്കൂൾ ഗേറ്റ് അടച്ചു പൂട്ടി. എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. അധികൃതരുടെ നടപടിയെ തുടര്‍ന്ന് 25 ഓളം വിദ്യാർത്ഥികൾ സ്കൂളിനുള്ളിലേക്ക് കയറാനാകാതെ ഒരു മണിക്കൂറോളം റോഡിൽ നിന്നു. കുട്ടികൾ അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് ഈ ക്രൂരതയെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എന്നാൽ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്ന നിലപാടിലാണ് സ്കൂൾ അധികൃതര്‍. രാവിലെ ഒമ്പത് മണിക്കാണ് സ്കൂളിൽ ബെൽ അടിക്കുന്നതെന്നും 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ മാത്തുക്കുട്ടി വർഗീസ് അവകാശപ്പെട്ടു. ക്ലാസിൽ വരാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികളെന്നും അക്കാരണത്താലാണ് സ്കൂളിൽ നിന്നും പുറത്താക്കി ഗേറ്റ് അടച്ച് പൂട്ടിയതെന്നും പ്രിൻസിപ്പൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടികൾ ഗേറ്റിന് മുന്നിൽ റോഡിൽ നിൽക്കുന്ന ദൃശ്യങ്ങൾ സഹിതം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത് നൽകിയതിന് പിന്നാലെ സംഭവം വിവാദമാവുകയും വിദ്യാര്‍ഥികളെ പിന്നീട് സ്കൂളിനകത്തേക്ക് കയറ്റുകയുമായിരുന്നു.
കൊച്ചിയിൽ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; യുവതി അത്യാസന്ന നിലയിൽ
അതിനിടെ, കൊല്ലം ഉമയനല്ലൂരിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കുട്ടികളുമായി പോയ സ്വകാര്യ വാൻ മതിലിൽ ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും സാരമായ പരുക്കില്ല. രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പൊലീസും ദൃക്‌സാക്ഷികളും പറഞ്ഞു. എന്നാൽ ഇടറോഡിൽ നിന്നും മറ്റൊരു വാഹനം കയറി വരുന്നത് കണ്ട് വെട്ടിച്ചതാണ് വാൻ മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ വിശദീകരണം.