Latest Videos

എന്തിനാ വെയിറ്റ് ചെയ്യുന്നത്, രാജുവേട്ടാ സ്നേഹത്തോടെ വിളിച്ച് മേയർ ആര്യ; ജന്മനാട്ടിലെ ഭാഗ്യം പങ്കുവച്ച് പൃഥ്വി

By Web TeamFirst Published Aug 22, 2022, 11:01 PM IST
Highlights

എന്തിനാ നമ്മൾ വെയിറ്റ് ചെയ്യുന്നത് എന്നായിരുന്നു മേയർ ആര്യ രാജേന്ദ്രൻ ആദ്യം ചോദിച്ചത്. അപ്പോൾ തന്നെ കരഘോഷമുയർന്നു. മലയാളികളുടെ പ്രിയപ്പെട്ട രാജുവേട്ടൻ എന്നായിരുന്നു മേയർ പിന്നീട് അഭിസംബോധന ചെയ്തത്. ഇതിനും നിറയെ കയ്യടിയായിരുന്നു ലഭിച്ചത്

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന ചടങ്ങിൽ ഏറ്റവുമധികം കയ്യടി നേടിയത് നടൻ പൃഥ്വിരാജായിരുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് കാറിലെത്തിയതുമുതൽ ഏവരുടെയും ശ്രദ്ധ താരം കവ‍ർന്നിരുന്നു. മേൽപ്പാലത്തിലെ സെൽഫി പോയിന്‍റ് നാട്ടുകാർക്കായി തുറന്നു നൽകലായിരുന്നു പൃഥ്വിരാജിൽ അർപ്പിതമായ കർത്തവ്യം. ഇതിനായി തലസ്ഥാന മേയർ ആര്യ രാജേന്ദ്രൻ ക്ഷണിച്ചതടക്കമുള്ള വാക്കുകൾ ഏറെ കയ്യടിയോടെയാണ് ആർത്തിരമ്പിയ ജനക്കൂട്ടം സ്വീകരിച്ചത്. 

എന്തിനാ നമ്മൾ വെയിറ്റ് ചെയ്യുന്നത് എന്നായിരുന്നു മേയർ ആര്യ രാജേന്ദ്രൻ ആദ്യം ചോദിച്ചത്. അപ്പോൾ തന്നെ കരഘോഷമുയർന്നു. മലയാളികളുടെ പ്രിയപ്പെട്ട രാജുവേട്ടൻ എന്നായിരുന്നു മേയർ പിന്നീട് അഭിസംബോധന ചെയ്തത്. ഇതിനും നിറയെ കയ്യടിയായിരുന്നു ലഭിച്ചത്. സെൽഫി പോയിന്‍റ് ഉദ്ഘാടനത്തിനായി മേയറുടെ ക്ഷണം സ്വീകരിച്ച് വേദിയിലെത്തിയ പൃഥ്വി വാക്കുകൾ കൊണ്ടും ഏവരുടെയും മനം കവർന്നു. ജന്മനാട്ടിൽ ലഭിച്ച ഭാഗ്യമെന്നായിരുന്നു നടൻ ഉദ്ഘാടന വേദിയെ വിശേഷിപ്പിച്ചത്. താൻ ജന്മം കൊണ്ട സ്ഥലത്ത് ഇങ്ങനെയൊരു വേദിയിൽ എത്താനായതിലെ സന്തോഷം പൃഥ്വി മറച്ചുവയ്ക്കാതെ പങ്കിട്ടു. താരത്തിന്‍റെ വാക്കുകളെല്ലാം നിറഞ്ഞ കയ്യടിയോടെയാണ് ഏവരും സ്വീകരിച്ചത്.

വീഡിയോ കാണാം

'അനായാസം കിഴക്കേക്കോട്ട', ഏറ്റവും നീളമേറിയ കാൽനട മേൽപ്പാലം സമർപ്പിച്ച് മന്ത്രി, സെൽഫി പോയിന്‍റുമായി പൃഥ്വിരാജ്

അതേസമയം തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലമായ കിഴക്കേക്കോട്ടെ ഇനി അനായാസം കടക്കാം എന്നതാണ് കിഴക്കേക്കോട്ടയിലെ കാൽനട മേൽപ്പാലത്തിന്‍റെ പ്രത്യേകത. ഉത്സവാന്തരീക്ഷത്തിൽ തിരുവനന്തപുരം കിഴക്കേക്കോട്ട കാൽനട മേൽപ്പാലം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു നാടിന് സമർപ്പിച്ചത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും ഗതാഗത തിരക്കേറിയ ബസ് സ്റ്റോപ്പിൽ ഇനി മുതൽ അനായാസം റോഡ് മുറിച്ചുകടക്കാമെന്നതാണ് മേൽപ്പാലത്തിന്‍റെ ഗുണം. 4 കോടി രൂപ ചെലവിൽ 104 മീറ്റര്‍ നീളത്തിൽ പണിത കാൽനടമേൽപ്പാലമാണ് ജനങ്ങൾക്ക് സ്വന്തമായത്. ഒട്ടേറെ പ്രത്യേകതകളാണ് മേൽപ്പാലത്തിനുള്ളത്. ചവിട്ടുപടി കയറാൻ ബുദ്ധിമുട്ടുള്ളവര്‍ ലിഫ്റ്റ്, സി സി ടി വി ക്യാമറകൾ, പൊലീസ് സഹായ കേന്ദ്രം, ക്ലോക്ക് ടവര്‍, മഹാത്മാക്കളുടെ ഛായാചിത്രങ്ങൾ തുടങ്ങിയവയെല്ലാം ഇതിന് മാറ്റ് കൂട്ടുന്നു. തിരുവനന്തപുരത്ത് നിന്ന് പ്രശസ്തിയുടെ കൊടുമുടികയറിയവരുടെ ചിത്രങ്ങൾ ഉൾക്കൊളളുന്ന അഭിമാന സ്ഥലാണ് മേൽപ്പാലത്തിലെ ഈ സെൽഫി പോയിന്‍റ്.  എൽ ഷെയ്പ്പിൽ രൂപകൽപ്പന ചെയ്ത അന്തപുരിയുടെ പുതുക്കോട്ടയുടെ പരിപാലചനച്ചുമതലയും കരാര്‍ കമ്പനിക്കാണ്.

'പരാമർശം രാഷ്ട്രീയ പ്രേരിതം, അംഗീകരിക്കാനാകില്ല'; ഗവർണർക്കെതിരെ 50 ചരിത്രകാരൻമാർ, ഒപ്പം അധ്യാപകരും

click me!