ചെർപ്പുളശേരി ബസ് സ്റ്റാന്റിൽ ആൾക്കൂട്ടം നോക്കിനിൽക്കെ ഡ്രൈവറെ മർദ്ദിച്ചവശനാക്കി സ്വകാര്യ ബസ് ജീവനക്കാർ

By Web TeamFirst Published Aug 26, 2021, 5:36 PM IST
Highlights

ആൾക്കൂട്ടത്തിൽ ചിലർ തടയാൻ ശ്രമിച്ചെങ്കിലും കാക്കിയുടുപ്പ് അണിഞ്ഞ ചിലർ ഇവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്

പാലക്കാട്: ചെർപ്പുളശേരി ബസ് സ്റ്റാന്റിൽ ബസ്സ് ജീവനക്കാർ തമ്മിൽ ആൾക്കൂട്ടം നോക്കിനിൽക്കെ ഏറ്റുമുട്ടി. ഇന്ത്യൻ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പികെഎസ് ബസ്സിലെ ഡ്രൈവറായ ഷഫീഖിനെ ലിവർ കൊണ്ടും കൈകൊണ്ടും പൊതുജനങ്ങളുടെ മുന്നിൽവെച്ച് അടിച്ച് അവശനാക്കി. ഷെഫീഖിന്റെ പരാതിയിൽ പ്രതികളായ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഇവരെ ഉടൻ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

സമയത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആൾക്കൂട്ടത്തിൽ ചിലർ തടയാൻ ശ്രമിച്ചെങ്കിലും കാക്കിയുടുപ്പ് അണിഞ്ഞ ചിലർ ഇവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷെഫീഖിന്റെ പരാതിയിൽ പൊലീസ് ഉടൻ തന്നെ നടപടിയെടുക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!