പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ നീട്ടി; ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറാക്കാൻ നീക്കമെന്ന് സൂചന

By Web TeamFirst Published Aug 9, 2022, 9:45 AM IST
Highlights

ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് നീട്ടിയത്.  കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ആയി പ്രിയയെ തെരെഞ്ഞെടുത്തത് വിവാദമായിരുന്നു.   ഇത് വരെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമന ഉത്തരവ് ഇറക്കിയിട്ടില്ല. നിലവിൽ കേരള വർമ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് പ്രിയ. അസോസിയേറ്റ് പ്രോഫസർ നിയമനം ലഭിച്ചാൽ പ്രിയയ്ക്ക് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ നിയമനം കിട്ടും.
 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻറെ ഭാര്യ പ്രിയ വർഗ്ഗീസിൻറെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടേഷൻ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി. കണ്ണൂർ സർവ്വകലാശാലായിൽ അസോസിയേറ്റ് പ്രൊഫസർ പരീക്ഷയിൽ പ്രിയക്ക് ഒന്നാം റാങ്ക് നൽകിയത് വിവാദമായിരിക്കെയാണ് ഡെപ്യൂട്ടേഷൻ നീട്ടുന്നത്. അസോസിയേറ്റ് പ്രൊഫസറായി  നിയമന ഉത്തരവ് കിട്ടിയാൽ പ്രിയാ വർഗ്ഗീസിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടാറായി മാറാനും അവസരമുണ്ട്. 

തൃശൂർ കേരളവർമ്മ കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറായ പ്രിയ വർഗ്ഗീസിനെ കണ്ണൂരിൽ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാനുള്ള നീക്കം വൻവിവാദത്തിലാണ്. കഴിഞ്ഞവർഷം ആഗസ്റ്റ് 7 മുതൽ പ്രിയ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലാണ്. ഡെപ്യൂട്ടേഷൻ കാലാവധിയാണ് ഇപ്പോൾ ഒരു വർഷം കൂടി നീട്ടിയത്. കണ്ണൂരിൽ പ്രിയയ്ക്ക് സിന്‍ഡിക്കേറ്റ് നൽകിയത് ഒന്നാം റാങ്ക് ആണ്.  യുജിസി ചട്ടം ലംഘിച്ച് പ്രിയയെ നിയമിച്ചുവെന്ന പരാതി ശക്തമായിരിക്കെ ഇതുവരെ നിയമന ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. 

പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയാൽ അത് വഴി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ തസ്തികയിലേക്ക് മാറാൻ സാധിക്കും. നിലവിൽ ഡയറക്ടർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അതിനുള്ള മുന്നൊരുക്കത്തിൻറെ ഭാഗമായാണ് ഡെപ്യൂട്ടേഷൻ നീട്ടലെന്നാണ് സൂചന. അതേ സമയം പ്രിയ വർഗ്ഗീസിൻറെ കണ്ണൂരിലെ നിയമനത്തിൽ ഗവർണ്ണർ വിസിയോട് റിപ്പോർട്ട് തേടിക്കഴിഞ്ഞു.  യുജിസി നി‍ർദ്ദേശിച്ച എട്ട് വർഷത്തെ അധ്യാപന പരിചയം ഇല്ലാതെയാണ് പ്രിയയെ പരിഗണിച്ചതെന്ന പരാതിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണ്ണർക്ക് നൽകിയത്. അപേക്ഷ കൊടുത്തതിനു പിന്നാലെ അതിവേഗം ഇൻറ‌ർവ്യു നടത്തിയുള്ള നിയമനത്തെ വിസി ഗോപിനാഥ് രവീന്ദ്രൻ ന്യീയീകരിച്ചത് ഉടൻ നിയമനം വേണ്ടത് കൊണ്ടാണെന്നാണ്. പക്ഷേ വിവാദമായപ്പോൾ എടുത്ത തീരുമാനത്തിൽ ഉത്തരവ് നീട്ടുകയാണ്. മറുപടി തൃപ്തികരമല്ലെങ്കിൽ വിസിക്കെതിരെ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ നീങ്ങാനും സാധ്യതയേറെയാണ്. 

Read Also: 'കണ്ണും പൂട്ടി ഒപ്പിടില്ല, ഓര്‍ഡിനന്‍സില്‍ കൃത്യമായ വിശദീകരണം വേണം' നിലപാടിലുറച്ച് ഗവര്‍ണര്‍

click me!