
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മേഖലയിൽ സുരക്ഷിത പ്രദേശങ്ങൾ അടയാളപ്പെടുത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽനിന്ന് 30 മുതൽ 50 മീറ്റർ വരെ ദൂരെയാണ് സുരക്ഷിത മേഖലയെന്ന് അടയാളപ്പെടുത്തേണ്ടിയിരുന്നത്. ആശങ്ക പരിഹരിക്കാതെ ചൂരൽ മലയിൽ സുരക്ഷിത മേഖലകൾ അടയാളപ്പെടുത്താൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി.
ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം പ്രകാരം സങ്കീർണ്ണ മേഖലയിലുള്ള നിരവധി വീടുകൾ സുരക്ഷിതമെന്ന് വിലയിരുത്തപ്പെടുമെന്ന് പ്രദേശവാസികൾ വിമർശിച്ചു. പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടർ യോഗം വിളിച്ചു. മുണ്ടക്കെ ചൂരൽമല ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും യോഗമാണ് വിളിച്ചത്. തീരുമാനമെടുക്കുന്നത് വരെ സർവ്വേ നടത്തുന്നത് നിർത്തിവെക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വൈത്തിരി തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ചൂരൽ മലയിൽ എത്തിയിരുന്നത്. സുരക്ഷിത മേഖലകൾ തിരിക്കാനുള്ള നീക്കത്തെ എതിർത്ത് മേപ്പാടി പഞ്ചായത്തും രംഗത്തെത്തി. നിലവിലെ മാനദണ്ഡ പ്രകാരം സുരക്ഷിത മേഖല തിരിക്കാൻ അനുവദിക്കില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കി. ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്നും മെമ്പർമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നടപടികളോട് സഹകരിക്കണമെന്ന് ജില്ലാ കളക്ടർ നടപടികളോട് സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ചില വീടുകൾ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമുണ്ടാകുമെന്നും അന്തിമമായി സർവ്വേ പൂർത്തിയായാൽ മാത്രമേ മുഴുവൻ ചിത്രം വ്യക്തമാകൂവെന്നും കളക്ടർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam