
കണ്ണൂര്‍: കേരളത്തിൽ നടന്ന നരബലി ഞെട്ടിക്കുന്നതെന്നെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരൻ പിള്ള. ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നോളം ഇത്രയും ക്രൂരമായ ഒരു നരബലിയുടെ കഥ കേട്ടിട്ടില്ല. ക്രൈം റേറ്റിൽ കേരളം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് ആണ്. കൊട്ടിഘോഷിക്കാൻ നമുക്ക് പലതും ഉണ്ട്. പക്ഷേ കേരളം എങ്ങോട്ടാണ് പോകുന്നത് എന്ന് ഗൗരവത്തിൽ ആലോചിക്കണം. ഉത്തരേന്ത്യയിൽ ഒരു ബലാത്സംഗം നടന്നപ്പോൾ ശയന പ്രദക്ഷിണം നടത്തിയ സാഹിത്യനായകരുള്ള നാടാണിത്. അവരൊക്കെ ഇപ്പോൾ എന്താണ് ഒന്നും മിണ്ടാത്തതെന്നും പിഎസ് ശ്രീധരൻപിള്ള ചോദിച്ചു. കണ്ണൂരിൽ നടന്ന പടയണി മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു ഗോവ ഗവര്‍ണര്‍.
അതേസമയം നരബലിക്കിരയായ പദ്മയുടെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തെത്തി. മൃതദേഹം അടിയന്തരമായി വിട്ടു നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പദ്മയുടെ മകൻ സെൽവരാജ് മുഖ്യമന്ത്രി രണ്ടാം തവണയും കത്ത് നൽകി. പദ്മയുടെ മൃതദേഹം വിട്ടു കിട്ടാനായി കഴിഞ്ഞ 18 ദിവസമായി കാത്തിരിക്കുകയാണെന്നും തമിഴ്നാട്ടിൽ നിന്നും ഇവിടെ വന്ന് ബന്ധുക്കളുടെ സഹായത്തോടെ ആണ് കഴിയുന്നതെന്നും ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ കൈയിൽ പണമില്ലെന്നും കൊച്ചിയിൽ ഇനിയും തുടരാൻ സാധിക്കാത്ത നിലയാണെന്നും കുടുംബം കത്തിൽ പറയുന്നു.
കോയമ്പത്തൂർ: ഉക്കടത്തെ സ്ഫോടനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്ഫോടനത്തിൽ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സിആർപിസി 174 (CRPC 174) പ്രകാരവുമാണ് കേസെടുത്തത്. എൻഐഎ ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ്.വിഗ്നേഷിനാണ് അന്വേഷണ ചുമതല.
കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് 109 വസ്തുക്കൾ തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, ഫ്യൂസ് വയർ, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, സർജിക്കൽ ബ്ലേഡ്, കയ്യുറകൾ, ആണികൾ, ഗ്യാസ് സിലിണ്ടറുകൾ, ലഘുലേഖകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത് എന്നും എൻഐഎ വ്യക്തമാക്കുന്നു.
കോയമ്പത്തൂർ സ്ഫോടനത്തിൽ 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയ്ക്ക് ബന്ധം? രണ്ടുപേരെ ചോദ്യം ചെയ്തു