ഉദ്യോഗാർത്ഥികൾക്ക് പിന്തുണ, ശബരീനാഥനും ഷാഫിയും നിരാഹാരത്തിൽ, പ്രക്ഷോഭം ശക്തം

Published : Feb 14, 2021, 05:04 PM IST
ഉദ്യോഗാർത്ഥികൾക്ക് പിന്തുണ, ശബരീനാഥനും ഷാഫിയും നിരാഹാരത്തിൽ, പ്രക്ഷോഭം ശക്തം

Synopsis

ഈ മാസം ഇരുപത്തിരണ്ടാം തീയതി മുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്താൻ ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ. ശയനപ്രദക്ഷിണവുമായി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധവും ഇന്ന് നടന്നു. 

തിരുവനന്തപുരം/ കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, സംസ്ഥാനത്ത് പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരം ശക്തമാകുന്നു. പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ സമരം ഊർജിതമാക്കുകയാണ് പിഎസ്‍സി ഉദ്യോഗാർത്ഥികൾ. എൽജിഎസ് ഉദ്യോഗാർത്ഥികളുടെ സമരത്തിനിടെ സമരനേതാവ് ലയ രാജേഷ് കുഴഞ്ഞുവീണു. കാലഹരണപ്പെട്ട ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് സമരംചെയ്യുന്നതെന്ന് എ വിജയരാഘവൻ ആരോപിച്ചത് ഇതിനിടെ വിവാദമായി. 

സമരത്തിന് യൂത്ത് കോൺഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് നടയ്ക്കലുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കോൺഗ്രസ് എംഎൽഎമാരായ ഷാഫി പറമ്പിലും കെ എസ് ശബരീനാഥൻ എംഎൽഎയും നിരാഹാരസമരം തുടങ്ങി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 22-ാം തീയതി മുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നാണ് ഉദ്യോഗാർത്ഥികൾ മുന്നറിയിപ്പ് നൽകുന്നത്.

ഇത് ന്യായത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് നിരാഹാരത്തിന് തുടക്കം കുറിച്ച ഷാഫി പറമ്പിൽ എംഎൽഎ വ്യക്തമാക്കി. ''പിണറായിക്ക് മോദിയുടെ ശൈലിയാണ്. യുവാക്കളുടെ പോരാട്ടത്തെ ആക്ഷേപിക്കുകയാണ് പിണറായി. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് സമരരംഗത്തേക്ക് ഇറങ്ങുന്നത്'', എന്ന് ഷാഫി പറയുന്നു. 

അതേസമയം, സെക്രട്ടേറിയറ്റ് നടയ്ക്ക് പുറത്ത് ശയനപ്രദക്ഷിണവുമായി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധവും ഇന്ന് നടന്നു. പൊലീസെത്തിയാണ് ഒടുവിൽ ഇവരെ നിയന്ത്രിച്ചത്. സിപിഒ ലിസ്റ്റിൽപ്പെട്ടവരുടെ പിൻനടത്തം. അധ്യാപക ലിസ്റ്റിൽപ്പെട്ടവരുടെ നിരാഹാരം. എൽ‍ജിഎസുകാരുടെ ശയനപ്രദക്ഷിണം. നൂറ് കണക്കിന് താത്‍കാലികക്കാരെ നിയമിക്കാൻ നാളെ മന്ത്രിസഭാ യോഗം ചേരാനിരിക്കെ സെക്രട്ടറിയേറ്റ് പരിസരം സമരഭരിതമായിരുന്നു ഇന്ന്. ഇതിനിടെ, ഞായറാഴ്ച ദിനവും സെക്രട്ടറിയേറ്റിലേക്ക് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണ് സർക്കാർ. 

സമരം, സംഘർഷം- എല്ലാറ്റിനുമിടയിൽ സംവാദം

പിൻവാതിൽ നിയമനത്തിനെതിരെ വിവിധ പ്രതിപക്ഷ യുവജന - വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിനിടെയായിരുന്നു കാലിക്കറ്റ് സർവകലാശാലയിൽ ഇന്ന് മുഖ്യമന്ത്രിയുടെ സംവാദം. പ്രതിപക്ഷ യുവജനവിദ്യാർത്ഥി സംഘടനകളായ യൂത്ത് കോൺഗ്രസ്, എംഎസ്എഫ്, ഫ്രറ്റേണിറ്റി, കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളാണ് മുഖ്യമന്തിക്കെതിരെ പ്രതിഷേധിച്ചത്. സംവാദപരിപാടി നടന്ന വേദിയുടെ നൂറു മീറ്റർ അകലെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. സംഘർഷത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

തുടർന്ന് നടന്ന പരിപാടിയ്ക്കിടെ, വിദ്യാർത്ഥികളുമായുള്ള ഈ സംവാദ പരിപാടിയ്ക്ക് എതിരെ ചില നീക്കങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി കേസ്: പോക്കുവരവും കൈവശാവകാശവും നൽകാനുള്ള കളക്ടറുടെ ഉത്തരവിന് സ്റ്റേ, നികുതി ഇടാക്കാൻ കോടതി അനുമതി തുടരും
കേന്ദ്രത്തിന്റേത് കടുംവെട്ട്!, സംസ്ഥാനത്തിന് വൻ തിരിച്ചടിയെന്ന് ധനമന്ത്രി, 'വായ്പാ പരിധിയിൽ 5900 കോടി വെട്ടിക്കുറച്ചു'