
കൊച്ചി: ചിലവന്നൂർ കായലിനു സമീപമുള്ള ഭൂമിയിൽ കളക്ടറുടെ സ്റ്റോപ്പ് മെമോ അവഗണിച്ചു കൊച്ചി കോര്പറേഷന് നടത്തുന്ന പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കാൻ ജനകീയ കൂട്ടായ്മ രംഗത്തുവന്നത് നേരിയ തോതില്‍ വാക്കേറ്റത്തിന് വഴി തെളിയിച്ചു. നിർമാണം പൊളിച്ചു നീക്കാൻ അനുവദിക്കില്ല എന്ന് പൊലീസ് നിലപാട് എടുത്തതോടെയാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തകരും പോലീസും തമ്മിൽ വാക്ക് തർക്കമുണ്ടായത്.
ചിലവന്നൂരിലെ ഡിഎല്‍ഫി ഫ്ലാറ്റിന് അടുത്ത് കായലിനു സമീപം നടക്കുന്ന പാര്‍ക്കിന്‍റെ നിര്‍മ്മാണമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞതും പൊളിച്ചു മാറ്റിയതും കേന്ദ്രസര്‍ക്കാരിന്‍റെ നഗരവികസന പദ്ധതിയായ അമൃതിന്‍റെ ഭാഗമായാണ് കൊച്ചി കോര്‍പറേഷന്‍ ഈ പാര്‍ക്കിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്.
മാര്‍ച്ച് 23-ന് കൊച്ചി കായല്‍ നികത്തിയുള്ള പാര്‍ക്കിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കാണിച്ച് എറണാകുളം ജില്ലാ കള്കടര്‍ സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്നും അതിവേഗത്തില്‍ പാര്‍ക്കിന്‍റെ നിര്‍മ്മാണം തുടരുകയായിരുന്നു ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സിആര്‍ നീലകണ്ഠന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണം തടഞ്ഞത്.
ഡിഎല്‍എഫ് ഫ്ളാറ്റ് തന്നെ കായല്‍ചട്ടങ്ങള്‍ മറികടന്നാണ് നിര്‍മ്മിച്ചതെന്നും അതിനാലാണ് അവര്‍ക്ക് ഒരു കോടി പിഴ ഇട്ടതെന്നും സിആര്‍ നീലകണ്ഠന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫ്ളാറ്റ് നിര്‍മ്മാണത്തിന്‍റെ ഭാഗമായി ഉണ്ടായ അവശിഷ്ടങ്ങള്‍ കായലില്‍ കൊണ്ടു തള്ളി ഈ സ്ഥലം നികത്തുകയാണ് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍. ഈ മാലിന്യം നീക്കി കായല്‍ പൂര്‍വ്വസ്ഥിതിയിലാക്കണം എന്ന് ഉത്തരവിട്ടാണ് കോടതി അവര്‍ക്ക് ഒരു കോടി പിഴയിട്ടത്. എന്നാല്‍ അതൊന്നും ചെയ്യാതെ പിന്നെയും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും നീലകണ്ഠന്‍ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam