
ആലപ്പുഴ: പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. രാവിലെ ഏഴരയ്ക്ക് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ ദീപശിഖ കൈമാറും. വിഎസ് അച്യുതാനന്ദനാണ് 2019 വരെ ദീപശിഖ തെളിച്ച് കൈമാറിയിരുന്നത്. അതിനു ശേഷം ജി സുധാകരനാണ് ദീപശിഖ കൈമാറുന്നത്.
സൈബർ അധിക്ഷേപങ്ങളിൽ നടപടിയെടുക്കാത്തതിൽ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തോട് അതൃപ്തി ഉണ്ടെങ്കിലും സുധാകരൻ വലിയ ചുടുകാട്ടിൽ ചടങ്ങിനെത്തും. വലിയ ചുടുകാട്ടിൽ നിന്ന് വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ദീപശിഖ പ്രയാണം. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം 11ന് ദീപശിഖ വയലാറിലെത്തും. തുടർന്ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പുന്നപ്ര - വയലാർ സമരസേനാനികളുടെ വിവരങ്ങളടങ്ങിയ "പുന്നപ്ര വയലാർ സമരസേനാനികൾ ഡയറക്ടറി'യും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം, സിപിഐ മന്ത്രിമാരും നേതാക്കളും പങ്കെടുക്കും. ഇരു കമ്യൂണിസ്റ്റ് പാർട്ടികളും സംയുക്തമായാണ് പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam