
മലപ്പുറം: സ്ഥാനാർത്ഥിക്കാര്യത്തിൽ കോൺഗ്രസിനെ വട്ടം കറക്കി പിവി അൻവർ. ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന് എപി അനിൽകുമാറുമായുള്ള ചർച്ചയിലും അൻവർ ആവർത്തിക്കുകയായിരുന്നു. ഇതിനിടെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ ലീഗ് എംഎൽഎ നീക്കം നടത്തിയതിനെച്ചൊല്ലി മുന്നണിയിൽ വിവാദം ഉയർന്നു.
സ്ഥാനാർത്ഥിക്കാര്യത്തിൽ പിവി അൻവറിന് ഒരു നിർബന്ധ ബുദ്ധിയും ഇല്ല എന്ന കോൺഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എപി അനിൽകുമാർ അൻവറുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടു. ജോയിയെ തന്നെ മത്സരിപ്പിക്കണം എന്ന പിടിവാശിയിൽ നിന്നും പിന്മാറാൻ അൻവർ തയ്യാറായില്ല.
കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്കാര്യം പൂർണ്ണമായും അൻവറിന്റെ വരുതിയിൽ ആണെന്നു തെളിയിക്കുന്നതായി എപി അനിൽകുമാറിന്റെ അൻവറുമായുള്ള കൂടിക്കാഴ്ച. അൻവർ ആകട്ടെ ഷൗക്കത്ത് മത്സരിച്ചാൽ തോൽപ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് കോൺഗ്രസ് നേതാക്കൾക്ക് നൽകുന്നത്. കഴിഞ്ഞദിവസം ആര്യാടൻ ഷൗക്കത്ത് അൻവറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അൻവർ വഴങ്ങിയില്ല. ഇതോടെ കോൺഗ്രസിലെ സ്ഥാനാർഥിനിർണയം വഴിമുട്ടുകയായിരുന്നു.
ആരാടൻ ഷൗക്കത്തിനുവേണ്ടി മുസ്ലിംലീഗിലും നീക്കം നടക്കുന്നുണ്ട്. ഏറനാട് എംഎൽഎ പികെ ബഷീർ ഷൗക്കത്തിനുവേണ്ടി കോൺഗ്രസുകാരും ആയി ചർച്ച നടത്തിയതായാണ് സൂചന. ലീഗ് ഇത്തരത്തിൽ ഇടപെട്ടതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുണ്ട്. ചുരുക്കത്തിൽ എളുപ്പത്തിൽ ജയിച്ചു കയറാം എന്ന് കരുതുന്ന ഒരു സീറ്റിൽ വലിയ പ്രതിസന്ധി നേരിടുകയാണ് കോൺഗ്രസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം